ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കോവിഡ് കാലത്ത് അനുവദിച്ച നികുതി ഇളവുകളും സഹായങ്ങളും ആരോഗ്യരംഗത്തെ അധികചെലവും കാരണം കേന്ദ്രവും സംസ്ഥാനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു നൽകിയ 183 പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിെൻറ വിശദീകരണം.
പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമാണ് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നത്. പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധാരണയായി നഷ്ടപരിഹാരം നൽകാറില്ല. കോവിഡിനു മാത്രമായി ഇതിൽ മാറ്റം വരുത്താനാവില്ല. കോവിഡ് ബാധിച്ചു നാല് ലക്ഷത്തോളം പേർ ഇതുവരെ മരിച്ചു. അവരുടെയെല്ലാം കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം നൽകാൻ തീരുമാനിച്ചാൽ ദുരന്തനിവാരണ ഫണ്ടിലുള്ള പണം സംസ്ഥാനങ്ങൾക്ക് മറ്റൊന്നിനും തികയില്ല. കോവിഡിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായവും സംരക്ഷണവും വേണ്ടതുണ്ട്. എന്നാൽ നിശ്ചിത തുക കൈമാറിയാൽ പ്രശ്നം തീരില്ല. ആരോഗ്യരംഗത്തെ ഇടപെടലുകൾ, സാമൂഹിക സംരക്ഷണം, സാമ്പത്തിക ഉന്നമനത്തിനായുള്ള പദ്ധതി എന്നിവയാണ് അവരുടെ സുസ്ഥിര വികസനത്തിനു വേണ്ടത്. ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കാൻ കമ്പനികൾക്ക് നിർദേശം നൽകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, കോവിഡ് ബാധിച്ചു മരിച്ചിട്ടും മരണസർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്താത്തത് അനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാകുമെന്ന പരാതിയിൽ കൃത്യമായ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയതായി കേന്ദ്രം അറിയിച്ചു. മരണസർട്ടിഫിക്കറ്റിൽ കോവിഡ് രേഖപ്പെടുത്തിയില്ലെങ്കിൽ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.