ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ഉടന്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹരജിക്കാരനായ അഭിഭാഷകന്‍ എം.എല്‍. ശര്‍മ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അംഗീകരിച്ചില്ല. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. ഫെബ്രുവരി നാലുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പോളിങ്.
വോട്ട് ലക്ഷ്യമിട്ട് ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് നേട്ടത്തിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ബജറ്റ് നീട്ടണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളുകയും ചെയ്തു. കമീഷന്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടത്. ടി.എം.സി ഉള്‍പ്പെടെയുള്ള ഏതാനും പാര്‍ട്ടികള്‍ ഇതേ ആവശ്യമുന്നയിച്ച് കമീഷന് കത്തുനല്‍കി. എന്‍.ഡി.എയുടെ ഭാഗമായ ശിവസേനയും ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.