ചണ്ഡീഗഡ്: പരീക്ഷമാറ്റിവെക്കാൻ സ്കൂളിന് നേരെ വ്യാജ ബോംബ് ഭീഷണിമുഴക്കി വിദ്യാർഥികൾ. അമൃത്സറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് വ്യാജ ഭീഷണിക്ക് പിന്നിലെന്നും കണക്കുപരീക്ഷ മാറ്റിവെക്കാനാണ് ഇവർ ഭീഷണിമുഴക്കിയതെന്നും പൊലീസ് അറിയിച്ചു.
സെപ്തംബർ 16 ന് സ്‌കൂൾ ബോംബ് വെച്ച് തകർക്കുമെന്ന് തിങ്കളാഴ്ചയാണ് വിദ്യാർഥികൾ ഭീഷണി സന്ദേസമയച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുടെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും പരിഭ്രാന്തിയിലായി. ബോംബ് ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്കൂളിലെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഫോൺനമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ 10ാം ക്ലാസിലെ രണ്ട് വിദ്യാർഥികളാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തി. സ്കൂളിൽ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 16ന് നടക്കുന്ന കണക്കുപരീഷ റദ്ദാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാർഥികൾ സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു.
രക്ഷിതാക്കളിലൊരാളുടെ സിം ഉപയോഗിച്ചാണ് വിദ്യാർഥികൾ സന്ദേശമയച്ചതെന്നും സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ ഇന്ത്യൻശിക്ഷാനിയമത്തിലെ 153A, 505, 507 പ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.
നേരത്തെ അമൃത്സറിലെ മറ്റൊരു സ്കൂളിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്വേഷണത്തിൽ മൂന്ന് വിദ്യാർഥികളാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.