ബംഗളൂരു: വിമത എം.എൽ.എമാരെ സ്വാധീനിച്ച് ബി.ജെ.പി കർണാടക സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മുഖ ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിക്ഷേപതട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന വിമത എം.എൽ.എ റോഷൻ ബെയ്ഗിനെ രക്ഷപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്നും കുമാരസ്വാമി ആരോപിച്ചു.
റോഷൻ ബെയ്ഗ് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ പേഴ്സണൽ അസിസ്റ്റൻറ് സന്തോഷിനൊപ്പമായിരുന്നുവെന്നത് പാർട്ടിയുടെ പങ്ക് വെളിപ്പെടുത്തുന്നു. ബെയ്ഗിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം എത്തിയതോടെ സന്തോഷ് ഓടി രക്ഷപ്പെടുകയാണുണ്ടായത്. ബി.ജെ.പി എം.എൽ.എ യോഗേശ്വറും ഇവർക്കൊപ്പം ഉണ്ടായിരുന്നു. തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ബെയ്ഗിനെ സഹായിക്കാൻ ശ്രമിച്ചത് കുതിരക്കച്ചവടത്തിലൂടെ കർണാടക സർക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിൽ ബി.ജെ.പിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാകുന്നുവെന്നും കുമാരസ്വാമി ട്വീറ്റിൽ ആരോപിച്ചു.
എന്നാൽ കുമാരസ്വാമിയുടെ ആരോപണം ബി.ജെ.പി നിഷേധിച്ചു. ബെയ്ഗിനൊപ്പം യെദ്യൂരപ്പയുടെ പി.എ സന്തോഷ് ഉണ്ടായിരുന്നുവെന്നത് തെറ്റാണ്. മുഖ്യമന്ത്രി വ്യാജ വാർത്തകളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണ്. റോഷൻ ബെയ്ഗ് തനിച്ചാണ് യാത്രക്കെത്തിയിരുന്നത്. വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനായി ബോർഡിങ് പാസും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ബി.ജെ.പി സംസ്ഥാന ഘടകം ട്വിറ്ററിലൂടെ മറുപടി നൽകി.
തിങ്കളാഴ്ച രാത്രി മുംബൈയിലേക്ക് പോകുന്നതിനായി ബംഗളൂരു വിമാനത്താവളത്തിലെത്തിയ റോഷൻ ബെയ്ഗിനെ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.െഎ.ടി സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.