രാമനഗര: തന്നെ തോൽപിക്കാൻ ബി.ജെ.പിയും കോൺഗ്രസും കൈകോർത്തെന്ന് ജനതാദൾ -എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമി. ജെ.ഡി.എസ് യൂത്ത് വിങ് പ്രസിഡന്റ് കൂടിയായ നിഖിൽ, മാതാവ് അനിത പ്രതിനിധാനം ചെയ്തിരുന്ന സുരക്ഷിതമായ രാമനഗര സീറ്റിലാണ് ജനവിധി തേടിയത്. എന്നാൽ, കോൺഗ്രസിലെ ഇഖ്ബാൽ ഹുസൈനോട് പതിനായിരത്തിലധികം വോട്ടിന് പരാജയപ്പെടുകയായിരുന്നു. ഇഖ്ബാൽ ഹുസൈൻ 87285 വോട്ട് നേടിയപ്പോൾ നിഖിലിന് ലഭിച്ചത് 76439 വോട്ടാണ്. മൂന്നാമതെത്തിയ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് 12821 വോട്ടാണ്.
29 വർഷമായി ജെ.ഡി.എസിന്റെ കൈയിലുണ്ടായിരുന്ന മണ്ഡലമാണ് അവർക്ക് നഷ്ടമായത്. 1994ൽ പിതാമഹനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ ഇവിടെനിന്ന് വിജയിച്ച് മുഖ്യമന്ത്രിയായിരുന്നു. 2004 മുതൽ ഇവിടെനിന്ന് ജയിച്ചുവന്ന പിതാവ് കുമാരസ്വാമിയും 2006ൽ മുഖ്യമന്ത്രിയായി. എന്നാൽ, മണ്ഡലത്തിൽനിന്ന് ആദ്യമായി ജനവിധി തേടിയ നിഖിലിന് അടിതെറ്റുകയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ മത്സരിച്ച നിഖിൽ നടി സുമലത അംബരീഷിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം, പിതാവ് എച്ച്.ഡി കുമാരസ്വാമി ചന്നപട്ടണയിൽ ബി.ജെ.പിയുടെ സി.പി യോഗേശ്വറിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.