ന്യൂഡൽഹി: ബിഹാറിൽ വ്യാജ ഡേറ്റകളാണ് തെരഞ്ഞെടുപ്പ് കമീഷൻ സൈറ്റുകളിൽ നൽകിയിട്ടുള്ളതെന്ന് ഇൻഡ്യ മുന്നണി. 80.11 ശതമാനം വോട്ടർമാർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയെന്ന കമീഷൻ വാദം തെറ്റാണെന്ന് മുന്നണി നേതാക്കൾ പറഞ്ഞു. ബിഹാറിൽ നടക്കുന്ന വോട്ടർപട്ടികയുടെ തീവ്രപരിശോധനയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള ആളുകളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത് ഇൻഡ്യ മുന്നണി ബിഹാർ ഏകോപന സമിതി കൺവീനർ തേജസ്വി യാദവ് തള്ളി.
തെരഞ്ഞെടുപ്പ് കമീഷൻ മാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ നൽകുന്നു. സോഴ്സുകൾ നൽകി എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ഇതേ സംഘമാണ് ഓപറേഷൻ സിന്ദൂറിന്റെ സമയത്ത് ലാഹോർ പിടിച്ചു, കറാച്ചി പിടിച്ചു എന്ന വാർത്തകൾ നൽകിയതെന്നും തേജസ്വി പരിഹസിച്ചു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിധി തീരുമാനിക്കുന്നത് ‘ബിഹാറികൾ’ മാത്രമാണെന്നും വിദേശികളോ അനധികൃത കുടിയേറ്റക്കാരോ അല്ലെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.
ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ വീടുതോറും നടത്തിയ പരിശോധനയിലാണ് കുടിയേറ്റക്കാരെ കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ആഗസ്റ്റ് ഒന്നിനു ശേഷം വിശദമായ അന്വേഷണം നടത്തും. സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ ഉണ്ടാകില്ലെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.