ന്യൂഡൽഹി: ഭബാനിപുരിലെ ബി.ജെ.പിയുടെ വിജയത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരാജക ഭരണത്തിന്‍റെ ഭാവി എന്താണെന്ന് ഈ ഫലം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച തന്റെ എക്‌സ് ഹാൻഡിലിലൂടെയായിരുന്നു ഷായുടെ പ്രതികരണം. `ഭബാനിപുരിലെ ജനങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ. അരാജകവാദിയായ ഒരു ഭരണാധികാരിയെ കാത്തിരിക്കുന്നത് എന്താണെന്ന് ഈ ജനവിധി വ്യക്തമാക്കുന്നു' ഷാ കുറിച്ചു.
ബംഗാൾ രാഷ്ട്രീയത്തിൽ എന്നും ഒരു പോർമുഖമായാണ് ഭബാനിപുർ കണക്കാക്കപ്പെട്ടത്. ക്രമരഹിതവും ഏറ്റുമുട്ടലുകൾ നിറഞ്ഞതുമായ രാഷ്ട്രീയത്തെ വോട്ടർമാർ തള്ളിക്കളയുന്നു എന്ന ബി.ജെ.പി.യുടെ നിലപാടിന് അടിവരയിടുന്നതാണ് ഷായുടെ വാക്കുകൾ. ബി.ജെ.പി സ്ഥാനാർഥി സുവേന്ദു അധികാരിയോട് 15,000ത്തിലധികം വോട്ടുകൾക്കാണ് മമത ബാനർജി പരാജയപ്പെട്ടത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായി കരുതപ്പെട്ടിരുന്ന ഭബാനിപുർ സമീപകാല തെരെഞ്ഞെടുപ്പുകളിൽ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.
മമത ബാനർജിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായക സ്ഥാനമുള്ള ഈ മണ്ഡലത്തിലെ വിജയം തൃണമൂലിനും ബി.ജെ.പിക്കും ഒരുപോലെ അഭിമാനപ്രശ്നമായിരുന്നു. അസ്ഥിരതയും സംഘർഷവും നിറഞ്ഞ ഭരണത്തിനെതിരെയുള്ള സന്ദേശമായാണ് ഷാ ഈ തെരെഞ്ഞെടുപ്പ് ഫലത്തെ ചിത്രീകരിച്ചത്. ബംഗാളിൽ പൊതുജനവികാരം മാറിക്കൊണ്ടിരിക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ആഭ്യന്തര മന്ത്രിയുടെ പോസ്റ്റ്.
ചുരുങ്ങിയ വാക്കുകളാണെങ്കിലും മൂർച്ചയുള്ള ഷായുടെ ഈ പ്രതികരണം ബംഗാളിലെ രാഷ്ട്രീയ ചർച്ചകളിൽ പുതിയൊരു തലം കൂടി കൂട്ടിച്ചേർക്കുന്നു. ഓരോ മണ്ഡലവും വലിയ പ്രവണതകളുടെ സൂചനകളായി വിലയിരുത്തപ്പെടുന്ന ബംഗാളിൽ ഭബാനിപൂരിലെ ഫലം അരാജക ഭരണത്തിനെതിരെയുള്ള പോരാട്ടത്തിലെ ഒരു വഴിത്തിരിവായാണ് ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.