മരണംവരെ പോരാടും: ഭവാനിപൂർ സ്ട്രോങ്ങ് റൂമിലെ അസ്വാഭാവിക നീക്കങ്ങളിൽ മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ഭവാനിപൂരിലെ സ്ട്രോങ്ങ് റൂമിലെ അസ്വാഭാവിക നീക്കങ്ങളിൽ മുന്നറിയിപ്പുമായി മമതാ ബനാർജി. സ്ട്രോങ് റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകളിൽ ക്രമക്കേടും കൃത്രിമത്വവും നടന്നിട്ടുണ്ടെന്ന് ആരോപിച്ച മമത ബാനർജി ഇതിനെതിരേ "മരണം വരെ പോരാടുമെന്ന്" പ്രഖ്യാപിക്കുകയും ചെയ്തു. ഭവാനിപൂർ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെണ്ണൽ കേന്ദ്രമായ സഖാവത്ത് മെമ്മോറിയൽ സ്കൂളിലാണ് ഇ.വി.എമ്മിൽ കൃത്രിമം നടന്നുവെന്ന് ആരോപണമുയര്‍ന്നത്. സംഭവമറിഞ്ഞ മമത സ്കൂളിലെത്തി. രാത്രി നാലു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം പുലർച്ചെ 12:07ന് അവർ പുറത്തിറങ്ങിയത്. സ്ട്രോങ് റൂമിലേക്ക് മമതക്ക് ആദ്യം പ്രവേശനം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമായ സൂചനകൾ നൽകുന്നതിനിടെയാണ് സ്ട്രോങ്ങ് റൂമുകൾക്ക് 24 മണിക്കൂറും കാവൽ നിൽക്കാൻ മമത തന്റെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലൊയാണ് ടി.എം.സിയുടെ ആരോപണവും വന്നത്.

"ഇ.വി.എം മെഷീനുകളിൽ കൃത്രിമംനടത്താൻ ശ്രമിച്ചാൽ എന്റെ അവസാന ശ്വാസം വരെ പോരാടും. എല്ലാ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ഏജന്റുമാരോട് ഞാൻ ഇത് പറയുന്നു, നിങ്ങൾ നിങ്ങളുടെ വോട്ടുകൾ സംരക്ഷിക്കണം, പക്ഷേ വഴക്കുണ്ടാക്കരുത്, വഴക്കുണ്ടാക്കാനുള്ള സ്ഥലമല്ല ഇത്. സംസ്ഥാന പൊലീസ് ഞങ്ങളുടെ കീഴിലല്ല പ്രവർത്തിക്കുന്നത്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ അവർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണ്. ഏതോ ഒരു സൂപ്പർ പവർ പ്രവർത്തിക്കുകയും അവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു," അവർ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാത്രിയാണ് ഇ.വി.എമ്മിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി ടി.എം.സി പ്രവർത്തകർ രംഗത്തെത്തിയത്.മമത വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് ഉണ്ടായിരുന്നപ്പോൾ തന്നെ ബി.ജെ.പി പ്രവർത്തകർ ടി.എം.സിയുടെ മിനിട്രക്കിന് പ്രവേശനം തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.

മെയ് 4-നാണ് വോട്ടെണ്ണൽ. അതേസമയം, സ്ട്രോങ്ങ് റൂമുകൾ സുരക്ഷിതമാണെന്നും ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.തങ്ങളുടെ പ്രതിനിധികളുടെ അസാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ തുറന്നതായാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളും ടി.എം.സി പുറത്തുവിട്ടു. സീൽ ചെയ്ത സ്‌ട്രോങ് റൂമിനുള്ളിൽ ആളുകൾ നീങ്ങുന്നതും പിങ്ക് പേപ്പറുകളും ബാലറ്റ് പേപ്പറുകളും കൈകാര്യം ചെയ്യുന്നതും കണ്ടതായി ശശി പഞ്ച ആരോപിച്ചു. പോസ്റ്റൽ ബാലറ്റുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags:    
News Summary - Bhabanipur EVM room: Mamata fires 'fight until death' warning as TMC-BJP face off over tampering claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.