ബംഗളൂരു: ബെളഗാവി ജില്ലയുടെ അതിർത്തിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നു. അടുത്തയാഴ്ച ചർച്ച നടന്നേക്കും. വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് സംബന്ധിച്ചും തർക്കത്തിലെ വസ്തുതകൾ സംബന്ധിച്ചും അമിത് ഷാക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഈ ചർച്ചക്ക് ശേഷം എല്ലാ രാഷ്ട്രീയകക്ഷികളുമായും വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച അമിത് ഷായെ മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യമായ മഹാരാഷ്ട്ര വികാസ് അഗാഡി സന്ദർശിച്ച് അതിർത്തി പ്രശ്നങ്ങളിൽ ചർച്ച നടത്തിയിരുന്നു. തുടർന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം. കർണാടക എം.പിമാരുടെ സംഘത്തോട് അമിത് ഷായെ കാണണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അദ്ദേഹവുമായി താനും സംസാരിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും വിളിക്കാമെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഡിസംബർ 14നോ 15നോ ഇരുമുഖ്യമന്ത്രിമാരും തമ്മിലുള്ള ചർച്ച നടക്കുമെന്നും ബൊമ്മൈ പറഞ്ഞു.
1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതു മുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം ഉണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്തി സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളാണ്. ഇത് തങ്ങളുടെ അധീനതയിലാക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം. 1956ലെ സ്റ്റേറ്റ് റെക്കഗ്നിഷൻ നിയമം നടപ്പാക്കിയ ശേഷം കർണാടകയുമായുള്ള അതിർത്തി പുനർനിർണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. തുടർന്നാണ് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചത്. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവർ അധിവസിക്കുന്ന 260 ഗ്രാമങ്ങൾ കർണാടകക്ക് നൽകാമെന്ന് മഹാരാഷ്ട്ര പറയുന്നു. എന്നാൽ, ഇക്കാര്യം തുടക്കം മുതൽ കർണാടക എതിർക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്. കേസിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കടുത്ത എതിർപ്പ് ഉയർത്തിയതോടെ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ത്രകാന്ത് പാട്ടീലിന്റെയും ശംഭുരാജ് ദേശായിയുടെയും ബെളഗാവി സന്ദർശനം റദ്ദാക്കിയിരുന്നു. കർണാടകയുടെ ഒരിഞ്ച് ഭൂമി മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വവുമായി താൻ സംസാരിച്ചെന്നും ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിർത്തി തർക്കം കഴിഞ്ഞ ദിവസം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. സർക്കാർ ബസുകൾക്ക് നേരെ കല്ലേറടക്കം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.