ഗുവാഹത്തി: അസമിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി 100 കോടി രൂപയുടെ സമഗ്ര പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) അധ്യക്ഷനും എം.എൽ.എയുമായ ബദ്റുദ്ദീൻ അജ്മൽ
അജ്മൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രളയബാധിതർക്കായി 10,000 കുറഞ്ഞ ചെലവിലുള്ള വീടുകളും 10,000 ശുചിമുറികളും നിർമിക്കും. കൂടാതെ പ്രളയത്തിൽ ദുരിതമനുഭവിച്ച സ്ത്രീകൾക്ക് പരമ്പരാഗത അസമീസ് വസ്ത്രമായ മെഖേല-സദോർ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 10 ലക്ഷം വരെ സ്ത്രീകൾക്ക് ഈ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങളേക്കാൾ ദീർഘകാല പുനരധിവാസത്തിനാണ് പദ്ധതി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയബാധിതരുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും സ്ഥിരമായ താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി അജ്മൽ ഫൗണ്ടേഷൻ ഇതിനകം തന്നെ മൂന്ന് കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.
അസമിന്റെ മുകളൻ മേഖലകളിൽ ഉണ്ടായ കനത്ത പ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് കുടിയൊഴിയേണ്ടിവന്നിരിക്കുന്നത്. നിരവധി ജില്ലകളിലായി വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി നശിക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രളയബാധിതരുടെ പുനരധിവാസത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അസമിലെ മുസ്‍ലിം സമൂഹത്തിൽ ആഴത്തിൽ സ്വാധീനമുള്ള പ്രമുഖ രാഷ്ട്രീയ നേതാവായ ബദ്റുദ്ദീൻ അജ്മൽ പ്രമുഖ വ്യവസായി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.