ന്യൂഡൽഹി: തീവ്രവാദത്തിലേക്ക് നയിക്കുന്ന പ്രസംഗങ്ങളുടെ പേരിൽ സർക്കാർ ഏജൻസികളുടെ നോട്ടപ്പുള്ളിയാകുകയും പിന്നീട് നാടകീയമായി ബാബരി കേസിൽ ഹിന്ദുത്വ നിലപാടെടുത്ത് സംഘ്പരിവാറിനെയും മോദി സർക്കാറിനെയും പിന്തുണക്കുകയുംചെയ്ത മൗലാനാ സൽമാൻ നദ്വിയെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പുറത്താക്കി. ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങൾ സൽമാൻ നദ്വിയുടെ അഭിമുഖങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് മുസ്ലിംകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വ്യക്തിനിയമ ബോർഡിെൻറ നടപടി.
നേരേത്ത ബാബരി ഭൂമി ഒത്തുതീർപ്പിലൂടെ വിട്ടുകിട്ടാൻ 20 കോടി രൂപവരെ സുന്നി വഖഫ് ബോർഡിന് കൈക്കൂലി വാഗ്ദാനംചെയ്ത ശ്രീ ശ്രീ രവിശങ്കറുമായി ചേർന്നായിരുന്നു സൽമാൻ നദ്വിയുടെയും ഒത്തുതീർപ്പ് നീക്കം. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയെചൊല്ലിയുള്ള തർക്കം സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തർക്കസ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള സംഘ്പരിവാറിെൻറ ഒത്തുതീർപ്പ് ശ്രമങ്ങളിൽ പങ്കാളിയായതിനാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് പുറത്താക്കിയത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ അംഗത്വത്തിൽനിന്നും നിർവാഹക സമിതി അംഗത്വത്തിൽനിന്നും സൽമാൻ നദ്വിയെ പുറത്താക്കിെയന്ന് ബോർഡ് അംഗം എസ്.ക്യൂ.ആർ ഇല്യാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യക്തിനിയമ ബോർഡ് നിയോഗിച്ച നാലംഗ സമിതി നടത്തിയ അന്വേഷണത്തെ തുടർന്നാണ് സൽമാൻ നദ്വിയെ പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബോർഡ് പ്രസിഡൻറ് മൗലാന റാബിഅ് അലി ഹസൻ നദ്വി, ജനറൽ സെക്രട്ടറി വലി റഹ്മാനി, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പ്രസിഡൻറ് മൗലാന അർശദ് മദനി, മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി എന്നിവരടങ്ങുന്ന സമിതി സൽമാൻ നദ്വി നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി. സമിതി റിപ്പോർട്ടിനെ തുടർന്നാണ് സൽമാൻ നദ്വിയെ പുറത്താക്കണമെന്ന നിർദേശത്തെ 51 അംഗ ബോർഡിലെ മഹാഭൂരിഭാഗവും പിന്തുണച്ചത്. നദ്വിക്കൊപ്പം നിൽക്കുന്ന ഏതാനും പേർ പുറത്താക്കുന്നതിനെ എതിർത്തു.
ബാബരി മസ്ജിദ് തർക്കത്തിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഏത് വിധിയും അംഗീകരിക്കുമെന്നും കോടതിക്കുപുറത്ത് ഒരുവിധ ഒത്തുതീർപ്പിനുമില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡും രാജ്യത്തെ ഭൂരിഭാഗം മുസ്ലിം സംഘടനകളും പ്രഖ്യാപിത നിലപാട് എടുത്തതാണെന്ന് ഇല്യാസ് പറഞ്ഞു. ബോർഡിൽ ഒരിക്കൽ പോലും ഇൗ നിലപാടിനെതിരെ സംസാരിക്കാതെയാണ് സൽമാൻ നദ്വി നാടകീയമായി ഹിന്ദുത്വവാദികളുടെ ഒത്തുതീർപ്പിനെ പിന്തുണച്ച് രംഗത്തുവന്നത്. ഹൈദരാബാദിൽ ഞായറാഴ്ച സമാപിച്ച വ്യക്തിനിയമ ബോർഡ് യോഗമാണ് തീരുമാനമെടുത്തതെന്നും ഇല്യാസ് പറഞ്ഞു. ശൈഖുൽ ഹദീസ് എന്നറിയപ്പെടുന്ന മൗലാന സൽമാൻ നദ്വി ലഖ്േനാ, പ്രഗല്ഭ ഇസ്ലാമിക പണ്ഡിതനായിരുന്ന അബുൽഹസൻ അലി നദ്വിയുടെ പേരമകനും അദ്ദേഹം സ്ഥാപിച്ച ലഖ്നോ നദ്വത്തുൽ ഉലൂമിലെ ഹദീസ് പണ്ഡിതനുമാണ്. ലഖ്നോവിൽ 80 ഏക്കറോളം സ്ഥലത്ത് സ്വന്തമായ സ്ഥാപനവും സൽമാൻ നദ്വി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.