ന്യൂഡൽഹി: ജന്തർമന്ദിറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല. ലൈംഗികാരോപണ കേസിൽ കുറ്റാരോപിതനായ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളായബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെയാണ് സുർജേവാല സന്ദർശിച്ചത്.
നീതി ലഭിക്കാൻ ഗുസ്തി താരങ്ങൾക്ക് രക്തം ആവശ്യമാണെങ്കിൽ അതും നൽകാൻ തയാറാണെന്ന് സുർജേവാല പറഞ്ഞു. നിങ്ങൾക്ക് ശക്തി ആവശ്യമെങ്കിൽ അത് നൽകും രക്തമാണെങ്കിൽ അതുമെന്നും സുർജേവാല വ്യക്തമാക്കി.കഴിഞ്ഞ 26 ദിവസമായി പ്രതിഷേധിക്കുന്ന ഇന്ത്യയുടെ പെൺമക്കൾക്ക് എല്ലാ പിന്തുണയും നൽകുന്നു. ഈ പെൺമക്കളുടെ സമരത്തിനൊപ്പമാണ് ഞങ്ങളുടെ മനസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയോട് നേരിട്ട് ഒരു ചോദ്യം ചോദിക്കാനുണ്ട്. അവർ മെഡലുകൾ നേടുമ്പോൾ കിലോ മീറ്ററുകൾ അകലെ നിന്നും നിങ്ങൾ അവരെ വിഡിയോകോൾ വിളിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ നിങ്ങളുടെ വീട്ടിൽ നിന്നും ഏതാനം കിലോ മീറ്ററുകൾ മാത്രം അകലെയാണ് ഗുസ്തി താരങ്ങൾ സമരമിരിക്കുന്നത്.
എന്നാൽ, അവരെ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് സമാധാനപരമായി നടക്കുന്ന ധർണ്ണയെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സുർജേവാല കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇത്രയും ഗൗരവമായ വിഷയത്തിൽ നിങ്ങൾ ഇപ്പോഴും മൗനം തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീശാക്തീകരണത്തിനായി ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം നരേന്ദ്ര മോദി മുന്നോട്ടുവെച്ചു. എന്നാൽ, ഈ മുദ്രാവാക്യം എത്രത്തോളം യാഥാർഥ്യമാകുന്നുണ്ടെന്നതിന്റെ തെളിവാണ് ജന്തർമന്ദിറിലെ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.