മദ്യനയക്കേസിലെ അറസ്റ്റ്: കെജ്രിവാളി​​ന്റെ ഹരജിയിൽ വിധി ഇന്ന്

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചകഴിഞ്ഞ് 2.30നാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധി പറയുക.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെയും കെജ്രിവാൾ ചോദ്യം ചെയ്തിട്ടുണ്ട്. ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് അറസ്റ്റെന്നും അദ്ദേഹം ഹരജിയിൽ വാദിച്ചു.

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെയും ആം ആദ്മി പാർട്ടി എം.എൽ.എ ദുർഗേഷ് പഥക്കിനെയും ഇ.ഡി ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) വകുപ്പുകൾ പ്രകാരം ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

കെജ്‌രിവാൾ മുൻകൈയെടുത്ത ഇടപാടുകളെക്കുറിച്ച് അറിയാനാണ് പി.എയെ ചോദ്യംചെയ്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ബിഭവ് കുമാറിന്റെ മൊബൈൽ നമ്പറിന്റെ ഐ.എം.ഇ.ഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) 2021 സെപ്റ്റംബറിനും 2022 ജൂലൈക്കും ഇടയിൽ നാലു തവണ മാറ്റിയതായി കഴിഞ്ഞ വർഷം ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചിരുന്നു.

Tags:    
News Summary - Arrest in Delhi liquor policy scam: Verdict on Kejriwal's plea today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.