ഗാന്ധിനഗർ: ആഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ഒഴിവുവരുന്ന മൂന്ന് സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കഴിഞ്ഞദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച ബൽവന്ത് സിങ് രജപുത് എന്നിവരാണ് പത്രിക സമർപ്പിച്ചത്. ഷായുടെയും സ്മൃതിയുടെയും സ്ഥാനാർഥിത്വം ബി.ജെ.പി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നിയമസഭ ചീഫ് വിപ്പായിരുന്ന രജപുത്തിനെ പാർട്ടിവിട്ട ഉടൻ ബി.ജെ.പി സ്ഥാനാർഥിയാക്കുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പേട്ടലിനെതിരെയാണ് രജപുത് മത്സരിക്കുക.
ഗുജറാത്തിൽ 11 രാജ്യസഭ അംഗങ്ങളാണുള്ളത്. ഇതിൽ അഹമ്മദ് പേട്ടൽ, സ്മൃതി ഇറാനി, ദിലിഭായ് പാണ്ഡ്യ എന്നിവരുടെ കാലാവധി ആഗസ്റ്റ് 18ന് അവസാനിക്കുകയാണ്. ഇൗ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് ബി.ജെ.പിക്ക് നിഷ്പ്രയാസം അംഗങ്ങളെ എത്തിക്കാം. കോൺഗ്രസിന് ഒരാളെ വിജയിപ്പിക്കാം. അതിന് 47 അംഗങ്ങളുടെ പിന്തുണ മതി. നിലവിൽ 51 അംഗങ്ങളാണ് അവർക്കുള്ളത്. 57 അംഗങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടുദിവസമായി ആറുപേർ രാജിവെച്ച് ബി.ജെ.പി പാളയത്തിലേക്ക് പോയി. പ്രതിപക്ഷ നേതാവായി നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ശങ്കർസിങ് വഗേല കോൺഗ്രസ് വിട്ടതിനെ തുടർന്നാണ് എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക്. ഇത് തുടർന്നാൽ അഹമ്മദ് പേട്ടലിെന വിജയിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാകും.
രാജ്യസഭ തെരഞ്ഞെടുപ്പിനുശേഷം വഗേല എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നാണ് സൂചന. ഇൗ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോൺഗ്രസിന് കടുത്ത ക്ഷീണമേൽപിക്കുന്ന സംഭവവികാസങ്ങളാണ് ഗുജറാത്തിൽനിന്ന് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.