സംഭൽ ഷാഹി മസ്ജിദ്
ന്യൂഡൽഹി: സംഭൽ ഷാഹി മസ്ജിദിലെ സർവേ തുടരാൻ അനുമതി നൽകി അലഹാബാദ് ഹൈകോടതി. സർവേ നടപടികൾ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി തള്ളിക്കൊണ്ടാണ് അലഹാബാദ് ഹൈകോടതിയുടെ ഉത്തരവ്.
കേസിൽ മസ്ജിദ് കമ്മിറ്റിയുടെയും വാദി ഹരി ശങ്കർ ജെയിനിന്റെയും അഭിഭാഷകനെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിഭാഷകന്റെയും വാദങ്ങൾ കേട്ടതിന് ശേഷം ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ നേരത്തെ ഈ വിഷയത്തിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ സർവേക്കിടയിലുണ്ടായ സംഘർഷത്തിൽ നാലുപേർ മരിച്ചിരുന്നു. തുടർന്ന് നടപടികൾ നിർത്തിവെക്കാൻ നവംബർ 29നാണ് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. നവംബർ 19 നാണ് സംഭൽ ശാഹി മസ്ജിദിൽ അഡ്വക്കറ്റ് കമീഷണറുടെ മേൽനോട്ടത്തിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്.
പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹർമന്ദിർ തകർത്താണ് മുഗൾ കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. ഹരിഹർ മന്ദിർ എന്ന ക്ഷേത്രം തകർത്താണ് ബാബർ സംഭലിൽ ഷാഹി ജമാ മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട് അഡ്വ. ഹരിശങ്കർ ജയിൻ എന്ന അഭിഭാഷകൻ മുഖേന വിഷ്ണു ശങ്കർ എന്നയാളാണ് പ്രാദേശിക കോടതിയെ സമീപിച്ചത്. തുടർന്ന്, കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥർ മസ്ജിദിൽ പൊലീസ് സന്നാഹത്തോടെ സർവേക്കെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.