ന്യൂഡൽഹി: രാജ്യത്ത് സ്വർണവില കുതിക്കുന്നതിന് പിന്നിൽ ബി.ജെ.പി നേതാക്കൾ കള്ളപ്പണം സ്വർണമാക്കി മാറ്റുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സാധാരണ പൗരന്മാർക്കിടയിൽ സ്വർണത്തിൻറെ ആവശ്യകത വർദ്ധിച്ചതല്ല, മറിച്ച് ബി.ജെ.പി നേതാക്കളുടെ വൻതോതിലുള്ള പൂഴ്ത്തിവയ്പാണ് വിലക്കയറ്റത്തിന് കാരണമെന്നും യാദവ് പറഞ്ഞു.
നിലവിൽ നടക്കുന്നത് സ്വർണവത്കരണമാണെന്നും അഖിലേഷ് യാദവ് എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാക്കൾ അഴിമതിപ്പണം സ്വർണമടക്കം വിലയേറിയ ലോഹങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ബി.ജെ.പി ഭരണത്തിൽ സ്വർണ്ണ വില കുതിച്ചുയരുന്നതിന്റെ കാരണം സാധാരണക്കാർക്കിടയിൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിച്ചതല്ല; മറിച്ച്, അഴിമതിക്കാരായ ബി.ജെ.പി അംഗങ്ങൾ അവരുടെ ദ്രവരൂപത്തിലുള്ള കള്ളപ്പണം ഖര ആസ്തികളാക്കി മാറ്റുന്ന ‘സ്വർണ്ണവൽക്കരണ’ പ്രക്രിയയാണ് കാരണം,’-അഖിലേഷ് കുറിപ്പിൽ പറഞ്ഞു.
ബിജെപിയുടെ ‘ഇരുമ്പ് ഇരട്ട എഞ്ചിൻ’ യഥാർത്ഥത്തിൽ സ്വർണ്ണമായി മാറിയോ എന്നും അഖിലേഷ് ചോദിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും രാജ്യത്ത് ആഡംബര ലോഹങ്ങളുടെ വില ഉയരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണം. ഭരണകക്ഷിയുടെ ഡ്രോണുകളും ബൈനോക്കുലറുകളും ബുൾഡോസറും രാഷ്ട്രീയ എതിരാളികൾക്ക് മാത്രമുള്ളതാണോ എന്നും അഖിലേഷ് പരിഹസിച്ചു.
രാജ്യത്ത് വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് രാജ്യത്തെ സാധാരണക്കാരുടെ പരമ്പരാഗത വിവാഹച്ചടങ്ങുകളെ പോലും ബാധിക്കുന്നു. ചൊവ്വാഴ്ച 10 ഗ്രാമിന് 1,17,561 രൂപയായിരുന്ന സ്വർണ്ണ വില ബുധനാഴ്ച ഡൽഹിയിൽ 1,18,790 രൂപയായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.