മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെയുണ്ടായ അശ്ലീല പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടി രാഖി സാവന്തിന് നോട്ടീസ് നൽകി മഹാരാഷ്ട്ര സൈബർ സെൽ. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ 12ാം എപ്പിസോഡിൽ ഗസ്റ്റായിരുന്നു രാഖി സാവന്ത്. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.
എന്നാൽ രൺവീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയ ഷോയിൽ രാഖി സാവന്ത് പാനലിസ്റ്റായിരുന്നില്ല. ഷോയുടെ ഒരു എപ്പിസോഡിൽ മാത്രമാണ് രാഖി അതിഥിയായെത്തിയത്. വിവാദമുണ്ടാക്കിയ യൂട്യുബ് കണ്ടന്റ് ഒഴിവാക്കാൻ സൈബർ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
യൂട്യൂബർ ആശിഷ് സോളങ്കി, കൊമേഡിയൻ മഹീപ് സിങ്, റാപ്പർ യഷ് രാജ്, ദി ഹാബിറ്റാറ്റ് ഉടമ ബൽരാജ് സിങ് ഗയ് എന്നിവരും പാനലിലുണ്ടായിരുന്നു. യൂട്യൂബർ ആശിഷ് ചഞ്ചലാനിയോടും രൺവീർ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താൻ ഹാജരാകാനും സൈബർ സെൽ നിർദേശിച്ചു.
ഗുവാഹതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയോ മുംബൈയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ചഞ്ചലാനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി പരിഗണിച്ച സുപ്രീംകോടതി മഹാരാഷ്ട്ര, അസം സർക്കാറുകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
നടീ നടൻമാർ, നിർമാതാക്കൾ, പാനലിസ്റ്റുകൾ, തുടങ്ങി ഷോയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് 42 പേരെ സൈബർ സെൽ വിളിപ്പിച്ചിട്ടുണ്ട്. സമയ് റെയ്നയാണ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ നടത്തുന്നത്. വിവാദ പരാമർശത്തിൽ അല്ലാബാദിയക്ക് സുപ്രീംകോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.