ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. പണപ്പെരുപ്പവും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
2025 ജനുവരിയിൽ പ്രഖ്യാപിച്ച കമ്മീഷന്റെ ശിപാർശകൾ പ്രകാരം പുതുക്കിയ ശമ്പളത്തിന് 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ലഭിക്കുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിലെ നിർണ്ണായക ഘടകമായ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 മുതൽ 3.25 വരെ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ശമ്പള പരിഷ്കരണത്തിന് പുറമെ പെൻഷൻ സംവിധാനം, വിവിധ അലവൻസുകൾ, ക്ഷാമബത്ത എന്നിവയിലും കാലോചിതമായ മാറ്റങ്ങൾ കമ്മീഷൻ ശിപാർശ ചെയ്യും.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും വികസന ചെലവുകളും മുൻനിർത്തി തയ്യാറാക്കുന്ന ഈ റിപ്പോർട്ട്, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ശമ്പളഘടനയുമായി താരതമ്യം ചെയ്താകും അന്തിമരൂപം നൽകുക. നടപ്പിലാക്കുന്ന ഘട്ടത്തിൽ നേരിടുന്ന സാങ്കേതികമായ താമസം പരിഗണിച്ച്, ജനുവരി മുതലുള്ള കുടിശ്ശിക സഹിതം ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കാനാണ് കേന്ദ്ര നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.