സൻഗ്രുറാമും മൻബാവതിയും വിവാഹച്ചടങ്ങിനിടെ
ജൗൻപൂർ: 35കാരിയുമായുള്ള വിവാഹത്തിന് പിറ്റേ ദിവസം 75കാരൻ മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ജോൻപുർ ജില്ലയിൽ കുഛ്മുഛ് ഗ്രാമത്തിലാണ് സംഭവം. സൻഗ്രുറാം (75) ആണ് മരിച്ചത്.
ഗ്രാമത്തിലെ മുതിർന്ന കൃഷിക്കാരനാണ് സൻഗ്രുറാം. വർഷങ്ങൾക്ക് മുമ്പ് ആദ്യഭാര്യ മരിച്ച വയോധികൻ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് രണ്ടാം വിവാഹം കഴിച്ചത്. ജലാൽപൂർ സ്വദേശിയായ മൻബാവതി (35) ആയിരുന്നു വധു. സെപ്റ്റംബർ 29ന് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ദമ്പതികൾ പിന്നാലെ പ്രദേശത്തെ ക്ഷേത്രാചാരപ്രകാരവും വിവാഹിതരായി.
ചടങ്ങിനുശേഷം വീട്ടുകാര്യങ്ങൾ ഏറ്റെടുക്കണമെന്നമെന്ന് തന്നോട് സൻഗ്രുറാം നിർദേശിച്ചുവെന്ന് മൻബാവതി പറഞ്ഞു. കുട്ടികളെ പരിപാലിക്കുന്നതടക്കം കാര്യങ്ങൾ താൻ ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകി. വിവാഹ രാത്രിയിൽ ഇരുവരും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നതായും മൻബാവതി പറഞ്ഞു. പിറ്റേദിവസം രാവിലെ, സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. തുടർന്ന്, ആശുപത്രിയിലെത്തിച്ചെങ്കിലും സൻഗ്രുറാം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതിനിടെ സൻഗ്രുറാമിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഗ്രാമവാസികളും ബന്ധുക്കളും രംഗത്തെത്തി. ഇതേത്തുടർന്ന് മൃതദേഹം സംസ്കരിക്കുന്നത് ഒരുവിഭാഗം തടഞ്ഞു. ഡൽഹിയിലുള്ള സൻഗ്രുറാമിന്റെ അനന്തിരവൻമാർ അടക്കമുള്ളവർ എത്തിയാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.