ചെന്നൈ: തമിഴ്നാട്ടിൽ കടലൂർ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ (എൻ.എൽ.സി) ബോയ്ലർ പൊട്ടിത്തെറിച്ച് ആറു തൊഴിലാളികൾ മരിച്ചു. 17 പേർക്ക് ഗുരുതര പരിക്കുണ്ട്. ബുധനാഴ്ച രാവിലെ 9.55നാണ് രണ്ടാമത് തെർമൽ പവർ സ്റ്റേഷനിലെ അഞ്ചാമത് യൂനിറ്റിൽ സ്ഫോടനമുണ്ടായത്. കരാർതൊഴിലാളികളായ പത്മനാഭൻ(30), അരുൺകുമാർ (25), വെങ്കടേശ പെരുമാൾ (37), നാഗരാജൻ (30), ശിലംബരസൻ (25), രാമനാഥൻ (42) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ 12 േപരെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. മറ്റു അഞ്ചുപേർ എൻ.എൽ.സി ആശുപത്രിയിലാണ്.
കമ്പനിയിലെ സുരക്ഷാചുമതലയുള്ള സി.െഎ.എസ്.എഫും അഗ്നിശമന വിഭാഗങ്ങളും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ബോയ്ലറിലെ അമിത താപവും മർദവ്യതിയാനവുമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് കരുതുന്നു. തൊഴിലാളികളുടെ കുടുംബങ്ങളും നാട്ടുകാരും കമ്പനിക്കു മുന്നിൽ പ്രതിഷേധവുമായെത്തി.
പ്ലാൻറിൽ കഴിഞ്ഞ മേയ് ഏഴിനുണ്ടായ സ്ഫോടനത്തിൽ അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. രണ്ടാമത് തെർമൽ പവർ പ്ലാൻറിൽ ഒന്നര വർഷത്തിനിടെ അഞ്ചു അപകടങ്ങളാണുണ്ടായത്. 210 മെഗാവാട്ട് ശേഷിയുള്ള ഏഴു യൂനിറ്റുകളാണ് പ്ലാൻറിൽ പ്രവർത്തിക്കുന്നത്. രണ്ടായിരത്തോളം പേർ കമ്പനിയിൽ ജോലിചെയ്യുന്നുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നു ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് അര ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.