ന്യൂഡൽഹി: പ്രയാഗ് രാജിലെ മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മൗനി അമവാസി സംഗത്തിനിടെയാണ് അപകടം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ബുധനാഴ്ച രാവിലെ ആളുകൾ പുണ്യസ്നാനത്തിലായി എത്തിയപ്പോഴാണ് അപകടം. അപകടത്തിൽ പെട്ടത് ഏറെയും സ്ത്രീകളാണ്. പരിക്കേറ്റവരെ മേള ഗ്രൗണ്ടിനുള്ളിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലും സ്വരൂപ് റാണി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിക്കുകയും അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. ഫെയർ ഗ്രൗണ്ടിനുള്ളിലെ മറ്റിടങ്ങളിലും സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ പൊണ്ടൂൺ പാലങ്ങൾ അടച്ചു.
അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്നാനം അവസാനിപ്പിച്ച് മടങ്ങാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
മൗനി അമാവാസിയിൽ 10 കോടിയോളം ഭക്തർ എത്തിയെന്നാണ് കണക്കുക്കൂട്ടൽ. മഹാകുംഭമേളയിൽ ഇതിനകം 15 കോടിയിലധികം തീർത്ഥാടകർ സംഗമത്തിലും ഘാട്ടുകളിലും പുണ്യസ്നാനം നടത്തി. ചൊവ്വാഴ്ച മാത്രം, 4.8 കോടിയിലധികം ഭക്തർ സ്നാനം സ്വീകരിച്ചിട്ടുണ്ട്.
മൗനി അമാവാസിയിലെ അമൃത സ്നാൻ മഹാ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന 'ത്രിവേണി യോഗ്' എന്നറിയപ്പെടുന്ന ഒരു അപൂർവ ആകാശ വിന്യാസം കാരണം ഈ വർഷം ആത്മീയ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.