ഇസ്ലാമാബാദ്: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി. ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നുമാണ് പർവേസ് റാഷിദ് പറഞ്ഞത്. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക് ആത്മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസിയാൻ കൂട്ടായ്മയോ മാതൃകയാക്കുകയാണ് വേണ്ടത്. കശ്മീർ വിഷയത്തിൽ പാകിസ്താൻ ചർച്ചക്ക് തയ്യാറാണ്. പക്ഷേ ഇന്ത്യ കൂടി മുൻകൈ എടുക്കണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും പർവേസ് റാഷിദ് പറഞ്ഞു.
പാകിസ്താെൻറ ഇന്ത്യൻ സ്ഥാനപതി അബ്ദുൽ ബാസിതും ഇന്ത്യക്കെതിരെ പ്രതികരിച്ചു. ഉറി ആക്രമണത്തിൽ പാകിസ്താന് ബന്ധമില്ല. ഉറി ആക്രമണത്തോടെ പത്താൻ കോട്ട് ആക്രമണത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. കശ്മീരിലുണ്ടായ സംഘർഷം ഇന്ത്യക്ക് ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ലെന്നും ഇത് ലോക രാജ്യങ്ങളുടെ മുന്നിലുണ്ടെന്നും ബാസിത് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗൺസിലിെൻറ ഭാഗമായി കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തിൽ മോദി പാകിസ്താനെ രൂക്ഷമായി വിമർശിച്ചിരുന്നു. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയെന്നും പാകിസ്താൻ ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നും മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.