ചൈന ഭീകരത പ്രശ്നവിഷയമാക്കരു​െതന്ന്​ ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരത, എന്‍.എസ്.ജി അംഗത്വം എന്നിവ ഇന്ത്യക്കും ചൈനക്കുമിടയില്‍ പ്രശ്നവിഷയങ്ങളാകാന്‍ പാടില്ളെന്ന് ഇന്ത്യ. അറിയപ്പെടുന്ന ഭീകരരെയും ഭീകര സംഘടനകളെയും ഉപരോധിക്കുന്നതോ സൈനികേതര ആണവോര്‍ജ സഹകരണമോ ഇന്ത്യ-ചൈന അഭിപ്രായഭിന്നതയുടെ വിഷയങ്ങളാകരുതെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായമുള്ള ഈസ്റ്റ് വെസ്റ്റ് സെന്‍റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു രാജ്യങ്ങളും തമ്മിലെ ബന്ധം സങ്കീര്‍ണമാണെങ്കില്‍ക്കൂടി, തീര്‍ത്തും ദുര്‍ബലമായിക്കൂടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ കേന്ദ്ര മാക്കി പ്ര വര്‍ത്തിക്കുന്ന ഭീകര നേതാവ് മസൂദ് അഷറിനെ യു.എന്‍ രക്ഷാസമിതിയുടെ അല്‍ഖായിദ-ഇസ്ലാമിക് സ്റ്റേറ്റ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമത്തിന് ചൈന വിലങ്ങുതടിയായി നില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പരാമര്‍ശം.
ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ചൈന മാനിക്കുമെന്ന് ഇന്ത്യയിലുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ട്; പ്രത്യേകിച്ച് ചൈനയുമായി തര്‍ക്കമില്ലാത്ത കാര്യങ്ങളില്‍. ഭീകരതക്കെതിരായ പോരാട്ടം അത്തരത്തിലൊന്നാണ്. അറിയപ്പെടുന്ന ഭീകര നേതാക്കളെയും സംഘടനകളെയും ഉപരോധിക്കുന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകേണ്ടതില്ല.
ഭീകരതയെ പാകിസ്താന്‍ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന വിഷയം ഇന്ത്യ ആവര്‍ത്തിച്ച് ഉന്നയിച്ചു. സര്‍ക്കാറിതര സംഘങ്ങളാണ് ഭീകരതക്ക് ഉത്തരവാദികളെന്ന പാക് നിലപാട് അദ്ദേഹം തള്ളി.
ചില ഘട്ടങ്ങളില്‍ ഈ വ്യത്യാസം ഇല്ലാതാകുന്നുണ്ട്. ഭരണത്തിലുള്ളവരും നിയമചട്ടക്കൂടുകള്‍ക്ക് വഴങ്ങാത്തവരും തമ്മില്‍ ബന്ധമുണ്ട്.
അതുകൊണ്ടാണ് സ്പോണ്‍സര്‍ ചെയ്ത ഭീകരത നടക്കുന്നുവെന്ന് ഇന്ത്യക്ക് പറയേണ്ടിവരുന്നത്.
സര്‍ക്കാറിതര സംഘങ്ങളെന്ന വിശദീകരണത്തോടെ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാന്‍ ഭരണകൂടത്തിന് കഴിയില്ല. ചില ഗ്രൂപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് മറ്റു ഗ്രൂപ്പുകളെ വെറുതെ വിടുകയോ പിന്തുണക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
ഭീകരതക്കെതിരായ പോരാട്ടത്തെ പലതായി വേര്‍തിരിച്ചുകാണാന്‍ പറ്റില്ല.
 ഭീകരതക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന ദക്ഷിണേഷ്യന്‍ രാജ്യമാണ് പാകിസ്താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്‍െറ പരാമര്‍ശം.
ഭീകരത തടഞ്ഞ് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ ബംഗ്ളാദേശിലെ ഷേഖ് ഹസീന സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിന് അന്താരാഷ്ട്ര പിന്തുണ ഉണ്ടാകണം. മതേതരത്വ, നാനാത്വ ഘടന സമൂഹത്തില്‍ ഉറപ്പുവരുത്താനാണ് അവിടത്തെ ഭരണകൂടം ശ്രമിക്കുന്നതെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.