ന്യൂഡല്‍ഹി: കേരളത്തിലെ ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന നിലപാടില്‍നിന്നുള്ള കേരള സര്‍ക്കാറിന്‍െറ പിന്മാറ്റം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം. തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം മഞ്ഞാമറ്റത്തെ ഡോളിക്കുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരള സര്‍ക്കാറിന്‍െറ പെട്ടെന്നുള്ള നിലപാട് മാറ്റം ചോദ്യം ചെയ്തത്. ഡോളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ ബെഞ്ച് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കാത്ത വസ്തുതകള്‍ കൂടി ഉള്‍പ്പെടുത്തി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍ കൂടിയായ അഡ്വ. വി.കെ. ബിജു പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെരുവുനായ്ക്കള്‍ക്കെതിരായ സുപ്രീംകോടതിയിലെ കേസില്‍ യഥാര്‍ഥ കക്ഷികളായിരുന്ന കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതല്ളെന്നും അതുകൊണ്ടാണ് വീണ്ടുമൊരു സത്യവാങ്മൂലം ബോധിപ്പിക്കേണ്ടിവന്നതെന്നും ബിജു ബോധിപ്പിച്ചു.
നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് കാണിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണമന്ത്രിക്കും നോട്ടീസ് അയച്ചതോടെയാണ് കേരള സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു.
അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് സുപ്രീംകോടതി വിലക്കില്ളെന്ന കാര്യം മനസ്സിലാക്കാതെയാണ് കേരളം സത്യവാങ്മൂലം നല്‍കിയത്. തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യരുതെന്ന് സുപ്രീംകോടതി ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് കൊല്ലാന്‍ പല ഉത്തരവുകളില്‍ അനുമതി നല്‍കിയതുമാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം വിഷയം അന്വേഷിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട് കേരളം നേരത്തേയുയര്‍ത്തിയ പരാതി ശരിവെക്കുന്നതായിരുന്നു.
കഴിഞ്ഞ മാസം 12ന് സുപ്രീംകോടതി കേരളത്തിന്‍െറ ഹരജി പ്രത്യേകം കേള്‍ക്കാമെന്ന് പറഞ്ഞശേഷവും തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേര്‍ മരിച്ചിട്ടുണ്ട്.
നിരവധി കുട്ടികള്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം പുല്ലുവിളയില്‍ 50ഓളം നായ്ക്കള്‍ ഒരു സ്ത്രീയെ കടിച്ചുകൊന്ന സംഭവം രാജ്യത്തെതന്നെ ഞെട്ടിച്ചതാണ്. ഇതുകൂടാതെ കേരളത്തില്‍ നടന്ന നിരവധി തെരുവുനായ്ക്കളുടെ ആക്രമണ സംഭവങ്ങളും സത്യവാങ്മൂലത്തില്‍ അക്കമിട്ട് വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.