ന്യൂഡല്‍ഹി: അതിവേഗവും കുറഞ്ഞ ഇന്ധനക്ഷമതയുമുള്ള സ്പാനിഷ് ടാള്‍ഗോ ട്രെയിന്‍ കോച്ചുകളുടെ പരീക്ഷണയോട്ടം വിജയം. മണിക്കൂറില്‍ 80 മുതല്‍ 115 കിലോമീറ്റര്‍ വരെ വേഗത്തില്‍ യു.പിയിലെ ബറേലി-മൊറാദാബാദ് പാതയിലാണ് ടാള്‍ഗോ കോച്ചുകള്‍ ചീറിപ്പാഞ്ഞത്.
4500 കുതിരശക്തിയുള്ള ഇന്ത്യന്‍ ഡീസല്‍ എന്‍ജിനുകള്‍ വഹിച്ച ഒമ്പത് അലൂമിനിയം കോച്ചുകള്‍ ഞായറാഴ്ച രാവിലെ 8.50നാണ് പരീക്ഷിച്ചത്. കാലിയായ കോച്ചുകള്‍ക്കൊപ്പം മണല്‍നിറച്ച ചാക്കുകളുള്ള കോച്ചുകളും ഇനി പരീക്ഷിക്കും. 90 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ജൂണ്‍ 12വരെ പരീക്ഷണയോട്ടം നീളും.
ഭാരം കുറഞ്ഞ ടാള്‍ഗോ കോച്ചുകള്‍ ഘടിപ്പിച്ച എന്‍ജിന്‍ വളവുകളില്‍ വേഗം കുറക്കാതെ ഓടിക്കാം. ഒമ്പത് കോച്ചുകളില്‍ രണ്ട് എക്സിക്യൂട്ടിവ് ക്ളാസ് കോച്ചുകളുണ്ട്. നാല് ചെയര്‍കാറുകളടക്കം വേറെയും സൗകര്യങ്ങളുണ്ട്.
രാജധാനി ട്രെയിന്‍ ഓടുന്ന മഥുര-പല്‍വാല്‍ പാതയില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ടാള്‍ഗോ കോച്ചുകള്‍ 40 ദിവസം പരീക്ഷിക്കും. രാജധാനി എക്സ്പ്രസിന്‍െറ ശരാശരി വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍ മാത്രമാണ്. ടാള്‍ഗോ കോച്ചുകള്‍ മണിക്കൂറില്‍ ശരാശരി 125 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കും.
ഈ ആഡംബര കോച്ചുകളുടെ സെന്‍സര്‍ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.