ന്യൂഡല്‍ഹി: വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ ഉത്തരാഖണ്ഡിലെ വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ കോടതി വിധി കോണ്‍ഗ്രസിന് നേരിയ തോതില്‍ ആശ്വാസം നല്‍കുമ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഇതോടെ വോട്ടെടുപ്പില്‍ വിമത എം.എല്‍.എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
71 അംഗ നിയമസഭയില്‍ 36 എം.എല്‍.എമാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ സ്പീക്കര്‍ അടക്കം 27 സാമാജികരാണുള്ളത്. ബിജെ.പിക്ക് 27 എം.എല്‍.എമാര്‍ ഉണ്ട്. അയോഗ്യരായ ഒമ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയുടെ കൂടെയാണ്. പി.ഡി.എഫും ഒരു നോമിനേറ്റഡ് അംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരുമാണ്.
ഹൈകോടതി വിധിക്കെതിരെ വിമത എം.എല്‍.എ മാര്‍ സുപ്രീംകോടതിയില്‍ ഹരജിയില്‍ നല്‍കും. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയിലായിരിക്കും. തെരെഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും തെരെഞ്ഞെടുപ്പ് ഫലം മെയ് 11ന് രാവിലെ 10.30 ന് നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുദവെച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറാനും നിര്‍ദേശമുണ്ട്.
ഒമ്പത് എം.എല്‍.എമാര്‍ കൂറുമാറിയതോടെയാണ് ഹരീഷ് റാവത്ത് മന്ത്രിസഭയെ പുറത്താക്കി ഉത്തരാഖണ്ഡില്‍ കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.