സുപ്രീംകോടതിയിലെ സാമൂഹിക നീതി ബെഞ്ച് ഒഴിവാക്കി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ സാമൂഹിക നീതി ബെഞ്ച് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ഇല്ലാതാക്കി. പാര്‍ശ്വവത്കൃതരുടെ പരാതി പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ചീഫ് ജസ്റ്റിസായ സമയത്ത് പ്രത്യേകമായി തുടങ്ങിയ ബെഞ്ചാണ് അതിലെ ജഡ്ജിമാര്‍ പോലുമറിയാതെ ഇല്ലാതാക്കിയത്. കേന്ദ്ര സര്‍ക്കാറിന് തലവേദന കുറക്കുന്നതാണ് നീക്കം. മണിപ്പുരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് പരിഗണിക്കുന്നതിനിടെ അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ് സാമൂഹിക നീതി ബെഞ്ചിന് മുമ്പാകെ കേസുകള്‍ വരാത്ത കാര്യം ചീഫ് ജസ്റ്റിസിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ‘അതിനിയുണ്ടാകില്ല’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍െറ മറുപടി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കുറും യു.യു. ലളിതും അടങ്ങുന്ന ബെഞ്ച് ഇത്തരം കേസുകള്‍ക്കായി വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടിന് ഇരിക്കാറുണ്ടായിരുന്നു. മനുഷ്യക്കടത്ത്, കാണാതാകുന്ന കുട്ടികളെ കണ്ടത്തെുന്നത് സംബന്ധിച്ച കേസുകളെല്ലാം ഇവയാണ് പരിഗണിച്ചിരുന്നത്.
ആസിഡ് ആക്രമണ കേസുകളിലെ ഇരകള്‍ക്ക് പുനരധിവാസത്തിന് സ്ഥിരം സംവിധാനമൊരുക്കിയതാണ് സാമൂഹിക നീതി ബെഞ്ചിന്‍െറ ഏറ്റവും വലിയ നേട്ടം. കെട്ടിട നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ നിര്‍മാണ മേഖലയില്‍ നിന്ന് സെസിലൂടെ സമാഹരിച്ച 27,000 കോടി രൂപ ഉപയോഗിക്കാന്‍ ഈ ബെഞ്ചാണ് ഉത്തരവിട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.