ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണത്തിന് മുന്നോടിയായി വിദഗ്ധ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശിപാര്‍ശകളും.കേന്ദ്ര സര്‍ക്കാറിനെ വെള്ളംകുടിപ്പിച്ച ജെ.എന്‍.യു, ഹൈദരാബാദ് തുടങ്ങിയ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുതകുന്ന ശിപാര്‍ശകളാണ് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അധ്യക്ഷനായ സമിതി നല്‍കിയിരിക്കുന്നത്.മത-ജാതി അടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യം സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവഴി കാമ്പസുകളില്‍ ഉയര്‍ന്നുവരുന്ന ദലിത്-മുസ്ലിം വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയാണ് ലക്ഷ്യമിടുന്നത്.

പഠനകാലാവധിക്കപ്പുറവും വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ തുടരുന്നത് തടയണമെന്നും സമിതിക്ക് അഭിപ്രായമുണ്ട്. സര്‍വകലാശാലയില്‍ കോഴ്സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ഥികള്‍ ഏഴും എട്ടും വര്‍ഷം അവിടെ തുടരുകയും ഹോസ്റ്റലുകളില്‍ താമസിക്കുകയും ചെയ്യുന്നതായി കേള്‍ക്കാറുണ്ട്. ഇവര്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്നതായി സമിതി അഭിപ്രായപ്പെടുന്നു.  അത് തടയാനാണ് നിര്‍ദേശം.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം മത-ഭാഷാ ന്യൂനപക്ഷ അണ്‍എയ്ഡ്ഡ് സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ പരിധിയില്‍നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.