ശ്രീനഗര്‍: ഷോപിയാന്‍ ജില്ലയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആള്‍ക്കൂട്ടത്തിനു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് പ്രയോഗത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനക്കുനേരെ കല്ളേറു നടത്തിയവരെ പിരിച്ചുവിടാനാണ് പെല്ലറ്റ് പ്രയോഗിച്ചതെന്ന് ജില്ലാ പൊലീസ് അറിയിച്ചു. പരിക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. നാലുപേര്‍ ആശുപത്രിയില്‍ കഴിയുകയാണ്. അടുത്തിടെ സുരക്ഷാസേനയുടെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിലും കൊലയിലും പ്രതിഷേധിച്ച് ബുധനാഴ്ച വേഹില്‍ ഗ്രാമത്തില്‍ നൂറുകണക്കിനാളുകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നുഴഞ്ഞു കയറിയ ചിലര്‍ സുരക്ഷാസേനക്കു നേരെ കല്ളേറ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ പിരിച്ചയച്ചത്. അതേസമയം, ശ്രീനഗര്‍ മേഖലയില്‍ പല ഭാഗത്തും കര്‍ഫ്യൂ നീക്കി. 46 ദിവസമായി തുടര്‍ന്ന കര്‍ഫ്യൂവില്‍ ഇവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മേഖല സംഘര്‍ഷഭരിതമായത്. ശ്രീനഗര്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കര്‍ഫ്യൂ നീക്കിയെങ്കിലും അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ തുടരുകയാണ്. തെക്കന്‍ കശ്മീരിലെ അനന്ദ്നാഗ് ടൗണിലും കര്‍ഫ്യൂ നീക്കാനായിട്ടില്ല.
കശ്മീരിലേക്ക് കൂടുതല്‍ സൈന്യം; വിദ്യാലയങ്ങള്‍ ക്യാമ്പുകളാകുന്നു
ശ്രീനഗര്‍: 46 ദിവസങ്ങളായി തുടരുന്ന സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ശ്രീനഗറില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ബി.എസ്.എഫ് ഭടന്മാരെ വിന്യസിച്ചു. ലാല്‍ ചൗക്ക്, ജവഹര്‍ നഗര്‍ എന്നിവിടങ്ങളിലെ നിരവധി വിദ്യാലയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഇതോടെ സേനാ ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ബി.എസ്.എഫിന്‍െറ 26 കമ്പനികളാണ് കഴിഞ്ഞ ദിവസം താഴ്വരയിലത്തെിയത്. ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ച അര്‍ധസൈനിക വിഭാഗങ്ങളെ പിന്‍വലിച്ചാണ് കശ്മീരിലെ സ്ഥിതിഗതി നേരിടാനായി വിന്യസിച്ചത്. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ ജോലിയിലുള്ള 3000ഓളം സേനാംഗങ്ങളെ കൂടി അടുത്ത ദിവസങ്ങളില്‍ കശ്മീരിലേക്കയക്കും. ഒന്നര മാസത്തിനിടെ രണ്ട് സുരക്ഷാസേനാംഗങ്ങളടക്കം 65 പേരാണ് താഴ്വരയില്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.