എസ്തര്‍ അനൂഹ്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

മുംബൈ: ആന്ധ്രപ്രദേശ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എസ്തര്‍ അനൂഹ്യയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കാര്‍വേ നഗര്‍ സ്വദേശി ചന്ദ്രബാന്‍ സനാപിനെയാണ് മുംബൈയിലെ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചത്. ജഡ്ജി വൃശാലി ജോഷിയാണ് വിധി പറഞ്ഞത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. അതിനാല്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു. കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിന് പോലും മാന്യത നല്‍കാത്ത പ്രതി വധശിക്ഷക്ക് അര്‍ഹനാണെന്നും കോടതി വ്യക്തമാക്കി.  

2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയില്‍ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്ന എസ്തറിനെ (23) ബൈക്കില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനൂഹ്യയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ജനുവരി 16ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയും ഇത് അനൂഹ്യയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചു.

ക്രെംബ്രാഞ്ച് അന്വേഷണത്തില്‍ അനൂഹ്യ ലോക്മാന്യ തിലക് ടെര്‍മിനസില്‍ (എല്‍.ടി.ടി) എത്തിയതായി സ്ഥിരീകരണമുണ്ടായി. തുടര്‍ന്ന് അവിടുത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് അനൂഹ്യയെ ചന്ദ്രബാന്‍ സനാപ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. പ്രതിയെ മാര്‍ച്ച് മൂന്നിന് നാസിക്കില്‍ നിന്ന് അറസ്റ്റ് ചെയ്തു. അനൂഹ്യ താമസിക്കുന്ന ഹോസ്റ്റലില്‍ ഇറക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് പ്രതി സമ്മതിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.