സെന്‍സര്‍ഷിപ്പിനെതിരെ നാഗാലാന്‍ഡ് പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ടു

കൊഹിമ: അര്‍ധസൈനിക വിഭാഗമായ അസം റൈഫ്ള്‍സിന്‍െറ സെന്‍സര്‍ഷിപ്പിനെതിരെ എഡിറ്റോറിയല്‍ കോളം ശൂന്യമാക്കി നാഗാലാന്‍ഡിലെ പത്രങ്ങള്‍ പ്രതിഷേധിച്ചു. ദേശീയ മാധ്യമദിനമായ നവംബര്‍ 16നാണ് പത്രങ്ങള്‍ മാധ്യമസ്വാതന്ത്ര്യനിഷേധത്തിനെതിരെ പ്രതിഷേധിച്ചത്. നാഗാ കലാപകാരികളുടെ സംഘടനയായ എന്‍.എസ്.സി.എന്‍(കെ)യുമായി ബന്ധപ്പെട്ട പ്രസ്താവനകളും വാര്‍ത്തകളും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 24നാണ് അസം റൈഫ്ള്‍സ് നാഗാലാന്‍ഡിലെ പത്രാധിപന്മാര്‍ക്ക് കത്ത് നല്‍കിയത്. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോറങ് എക്സ്പ്രസ്, ഈസ്റ്റേണ്‍ മിറര്‍, നാഗാലാന്‍ഡ് പേജ് എന്നീ ഇംഗ്ളീഷ് പത്രങ്ങളും കാപി ഡെയ്ലി, ടിര്‍ യിംയിം എന്നീ പ്രാദേശിക പത്രങ്ങളുമാണ് എഡിറ്റോറിയല്‍ സ്ഥലം ശൂന്യമാക്കിയിട്ടത്. നാഗാലാന്‍ഡ് പോസ്റ്റ് പത്രം അസം റൈഫ്ള്‍സിന്‍െറ നിലപാടിനെതിരെ എഡിറ്റോറിയല്‍ എഴുതി. അസം റൈഫ്ള്‍സിന്‍െറ നിലപാടില്‍ നാഗാലാന്‍ഡ് പ്രസ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. തെംജെന്‍ പ്രതിഷേധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.