ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്ററന്റിൽ തീപ്പടർന്ന് 21 പേർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ വിദേശികളും ഉൾപ്പെടും. 37 പേരെ സംഭവ സ്ഥലത്തുനിന്ന് പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ 8.50 ഓടെയാണ് അഞ്ചുനില കെട്ടിടത്തിൽ തീപ്പടർന്നത്. ഹോട്ടലും റസ്റ്ററന്റും അടങ്ങിയ കെട്ടിടത്തിൽ തീപ്പടർന്നതായി രാവിലെ ഒമ്പതോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പത്ത് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. തീപ്പിടിത്തത്തിൽ നിന്ന് രക്ഷതേടി ആളുകൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവ സമയം 40 ഓളം പേർ റസ്റ്റോറന്റിലുണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഏകദേശം 25 മുറികളുള്ള ഹോട്ടലിൽ 40 ഓളം പേർ താമസിച്ചിരുന്നു. എന്നാൽ റസ്റ്ററന്റിന് ആറ് റൂമുകളിൽ ആളുകളെ താമസിപ്പിക്കാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളുവെന്നും വിവരമുണ്ട്.
റസ്റ്ററന്റിലെ ഭൂരിഭാഗവും വൈദ്യചികിത്സയ്ക്കായി എത്തിയ വിദേശികളാണെന്നും റിപ്പോർട്ടുണ്ട്. തീപിടുത്തമുണ്ടായപ്പോൾ മിക്ക താമസക്കാരും ഉറങ്ങുകയായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. റസ്റ്ററന്റിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു. ഹൗസ് റാണിയിലെ ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായതായും ദൃക്ഷാക്ഷികൾ പറഞ്ഞു.
എന്നാൽ ഡൽഹിയിൽ തുടർച്ചയായി തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.