രാംപുർ: ഉത്തർപ്രദേശിൽ വീണ്ടും സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം. ഇത്തവണ സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അക്രമികൾ. 14 പുരുഷന്മാർ ചേർന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്. അക്രമികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോ അവർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാംപുരിലെ തണ്ട ഗ്രാമത്തിലെ സംഭവം എന്ന് നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവ ഓൺലൈനിൽ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് ബലാൽസംഗക്കേസ് രജിസ്റ്റർ ചെയ്തത്. പ്രധാന പ്രതിയെ പിടികൂടിയതായും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിനിരയായ സ്ത്രീകളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ വീതി കുറഞ്ഞ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളെ മോട്ടോർ ബൈക്കിലെത്തിയ സംഘം തടയുന്നതും ഉന്തുന്നതും തള്ളുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുന്നതും എല്ലാം വിഡിയോയിൽ വ്യക്തമാണ്. സ്ത്രീകളുടെ അപേക്ഷകളും നിലവിളിയും കേൾക്കാം. തങ്ങളെ ഉപദ്രവിക്കരുതെന്നും പോകാൻ അനുവദിക്കണമെന്നും ഇവർ പറയുന്നതും വിഡിയോയിൽ കാണാം.
വൻഭൂരിപക്ഷത്തോടെ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ജെവാറിൽ ഒരു പുരുഷനെ വെടിവെച്ചുകൊന്ന കൊള്ളസംഘം 4 സ്ത്രീകളെ ബലാൽസംഗം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.