ഭുവനേശ്വർ: ഒഡിഷയിൽ ശനിയാഴ്ചയുണ്ടായ മിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. ഖുർദ ജില്ലയിൽ നാല്, ബലംഗീർ രണ്ട്, അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്‌പുർ, പുരി എന്നിവിടങ്ങളിൽ ഓരോത്തർ വീതവുമാണ് മരിച്ചത്.
ഗജപതി, കാണ്ഡമാൽ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തു. ഇടിമിന്നലിനെ ഒഡിഷ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പ്രത്യേക ദുരിതാശ്വാസ കമ്മിഷൻ അറിയിച്ചു.
ബുധനാഴ്ച സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗാൾ ഉൾക്കടലിൽ സജീവമായ ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുകയും അതിന്റെ സ്വാധീനത്തിൽ ഒഡീഷയിലുടനീളം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.