കിടിലന്‍ കെ.ടി.എം

കെ.എസ്.ആര്‍.ടി.സിയുടെ പിന്നാമ്പുറത്തും മറ്റും കോട്ടയത്തിന്‍െറ ചുരുക്കപ്പേരായി ഏഴുതിവെക്കുന്ന പാവപ്പെട്ട മൂന്ന് അക്ഷരങ്ങളായിരുന്നു ഡ്യൂക്ക് എന്ന ബൈക്ക് വരുന്നതുവരെ കെ.ടി.എം. ഇപ്പോള്‍ കോട്ടയത്തെ കാശുള്ള അച്ചായന്മാരുടെയൊക്കെ വീടിന് പിന്നില്‍ കയറ്റിവെച്ചിരിക്കുന്ന ഉഗ്രന്‍ സ്പോര്‍ട്സ് ബൈക്കാണ് കെ.ടി.എം. ഇതിന് മുമ്പ് കേട്ടിട്ടില്ളെങ്കിലും കെ.ടി.എം വാങ്ങാന്‍ കെട്ടുതാലി വില്‍ക്കാന്‍ പോലും തയാറായി നില്‍ക്കുന്നവര്‍ കെട്ടിക്കിടക്കുകയാണ്. യൂറോപ്പിലെ മുന്‍നിര മോട്ടോര്‍ സൈക്ക്ള്‍ ബ്രാന്‍ഡാണ് കെ.ടി.എം.  240ലേറെ ലോക ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ നാട്ടിലെ നഗ്നരായ ബൈക്കുകളില്‍ കെ.ടി.എം കഴിഞ്ഞു മാത്രമേ വേറെ ആര്‍ക്കും സ്ഥാനമുള്ളൂ. ആര്‍.സി ശ്രേണിയില്‍ ഏറെ കാത്തിരുന്ന ആര്‍.സി 390, ആര്‍.സി 200 മോട്ടോര്‍ സൈക്ക്ളുകള്‍ കൂടി ബജാജ് ഓട്ടോ ലിമിറ്റഡ് കേരളത്തില്‍ കൊണ്ടുവന്നു. ബൈക്ക് പ്രേമികളെ ഉറക്കില്ളെന്നാണ് വാശി.റേസിങ് മത്സരങ്ങളുടെ ഓര്‍മയും മനസ്സില്‍ നിറച്ചാണ് എല്ലാ കെ.ടി.എം ഉല്‍പ്പന്നങ്ങളും എത്തുന്നത്. മോട്ടോ ജി.പിയുടെ 250 സി.സി വിഭാഗമായ മോട്ടോ ത്രീ ചാമ്പ്യന്‍ഷിപ്പുകളുടെ ലോകത്താണ് ആര്‍.സി സൂപ്പര്‍ സ്പോര്‍ട്ട് സീരീസിന് ജോലി. കെ.ടി.എം ആര്‍.സി 390 ശരിക്കും അഹങ്കാരിയാണ്. 43.5 പി.എസ് ശക്തി, 35 എന്‍.എം ടോര്‍ക്ക് പിന്നെ അഹങ്കരിക്കുന്നതിന് പറഞ്ഞിട്ട് കാര്യമുണ്ടോ. അത്യാധുനിക എയ്റോഡൈനാമിക് രൂപകല്‍പന, ബോഷിന്‍െറ എ.ബി.എസ്, മെറ്റ്സെലര്‍ ടയറുകള്‍, ഡബ്ള്യു.പിയുടെ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, അലൂമിനിയം സ്വിങ് ആം 262 പി.എസ്/ടണ്‍ എന്ന പവര്‍ ടു വെയ്റ്റ് അനുപാതം എന്നിവ ചേരുമ്പോള്‍ ശരിക്കും അഴകിയ രാവണന്‍.

ആര്‍.സി 200ന്‍െറ എന്‍ജിന്‍ നല്‍കുന്നത് 25 പി.എസ് ശക്തിയും 19.2 എന്‍.എം ടോര്‍ക്കുമാണ്. മുന്നില്‍ ട്വിന്‍ പ്രോജക്ടര്‍ ലാമ്പ്, ഫോര്‍ജ്ഡ് അലൂമിനിയം ട്രിപ്ള്‍ ക്ളാമ്പുകള്‍, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം എന്നിവയൊക്കെ പ്രത്യേകതകള്‍. ഈ സാമ്പത്തികവര്‍ഷത്തില്‍ കെ.ടി.എമ്മിന്‍െറ വളര്‍ച്ച 120 ശതമാനത്തോളമാണെന്ന് ബജാജ് പ്രൊബൈക്കിങ് പറയുന്നു. കേരളത്തില്‍ 11 പട്ടണങ്ങളിലായി 13 എക്സ്ക്ളുസീവ് ഷോറൂമുകള്‍ കെ.ടി.എമ്മിനുണ്ട്. ആര്‍.സി 390ന് 2,09,444 രൂപയും ആര്‍.സി 200ന് 1,63,647 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.