പുത്തൻ വെൽഫെയർ ഇന്ത്യയിലേക്ക്; ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കാൻ മുടക്കേണ്ടത് 1.20 കോടി

അടുത്തിടെയാണ് ടൊയോട്ട തങ്ങളുടെ പ്രീമിയം എം.പി.വി മോഡലുകളായ വെൽഫയർ, ആൽഫാർഡ് എന്നിവയുടെ പുതിയ തലമുറ ജപ്പാനിൽ പുറത്തിറക്കിയത്. ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ ഹോം മാർക്കറ്റിൽ അവയുടെ വിലയും പ്രഖ്യാപിച്ചിരുന്നു. വെൽഫയറിന് 6.55 മില്യൺ യെൻ മുതൽ 8.92 മില്യൺ യെൻ (37.88 ലക്ഷം രൂപ മുതൽ 51.58 ലക്ഷം) വരെയാണ് വിലവരുന്നത്. ഇപ്പോഴിതാ പുത്തൻ വെൽഫെയർ ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 1.20 കോടി മുതലാണ് വാഹനത്തിന്‍റെ വില.

സിനിമാ താരങ്ങൾക്കും വ്യവസായികൾക്കും ഇടയിൽ ഏറെ ജനപ്രിയമായ മോഡലാണ് വെൽഫയർ. സുഖകരമായ യാത്രയാണ് വെൽഫെയറിന്‍റെ യു.എസ്.പി. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ പുത്തൻ വെൽഫയർ വിൽപ്പനയ്ക്ക് എത്തുക. രണ്ടാമത്തേതിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ലഭിക്കുന്നുണ്ട്. ഇതിന് 1.30 കോടി രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പഴയ മോഡലിനേക്കാൾ 24 ലക്ഷം രൂപ കൂടുതലാണ് പുതുതലമുറ വാഹനത്തിന്.

അകത്തും പുറത്തും ആഡംബരത്തികവാർന്ന രീതിയിലാണ് വാഹനത്തെ ടൊയോട്ട നിർമിച്ചിരിക്കുന്നത്. ടി.എൻ.ജി.എ-കെ പ്ലാറ്റ്‌ഫോമിലാണ് വെൽഫെയർ ഒരുക്കിയിരിക്കുന്നത്. 2023 ടൊയോട്ട വെൽഫയറിന് 4,995 എം.എം നീളവും 1,850 എം.എം വീതിയും 3,000 എം.എം വീൽബേസുമാണ് വരുന്നത്. മുൻതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വീതിയും വീൽബേസും മാറ്റമില്ലാതെ നിലനിർത്തുമ്പോൾ വാഹനത്തിന് നീളം കൂടുതലുണ്ട്.


വാഹനത്തിന്റെ ഡിസൈനിലും ഒട്ടനവധി അപ്പ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. പുതിയ വെൽഫയറിന് അപ്പ്ഡേറ്റഡ് ഗ്രില്ല് ലഭിക്കും. ഒന്നിന് താഴെ ഒന്നായി സെറ്റ് ചെയ്തിരിക്കുന്ന ആറ് ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകളാണ് ഗ്രില്ലിലെ പ്രത്യേകത. ബോക്‌സി പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. പുതിയ ബമ്പറിന് ഡബ്ല്യു ആകൃതിയിലുള്ള സിൽവർ എലമെന്റും ലഭിക്കും. ഫോഗ് ലാമ്പ് ഹൗസിംഗിന്റെ അരികിൽ വരെ നീളുന്ന ഇവ വാഹനത്തിന് സ്‌പോർട്ടി ലുക്ക് നൽകുന്നുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും സ്ഥാനം പിടിക്കുന്നു കൂടാതെ ബോണറ്റും കൂടുതൽ മസ്കുലാർ ആണ്.

പഴയ മോഡലിനേക്കാൾ കൂടുതൽ ഫിസിക്കൽ ബട്ടണുകളാണ് ഇന്റീരിയറിൽ വരുന്നത്. സ്റ്റിയറിങ് വീൽ, ഡിജിറ്റൽ കൺസോൾ, ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ ക്ലൈമറ്റ് കൺട്രോളുകൾ, ഗിയർ ലിവർ തുടങ്ങിയവയും ലഭ്യമാണ്. ഇരു എംപിവികളിലും യൂനിവേഴ്സൽ സ്റ്റെപ്പുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന ആകർഷണം. എളുപ്പത്തിൽ അകത്ത് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി സ്ലൈഡിങ് ഡോറുകൾ തുറക്കുമ്പോൾ ഈ സ്റ്റെപ്പും താഴ്ന്ന് വരും.


രണ്ടാമത്തെയും മൂന്നാമത്തെയും വരിയിൽ ക്യാപ്റ്റൻ ചെയറുകൾക്കായി 2+2+2 സീറ്റിംഗ് സജ്ജീകരണമാണ് വെൽഫെയറിലുള്ളത്. പവർട്രെയിനുകളിൽ ഹൈബ്രിഡ് ഓപ്ഷനുകൾ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. സെൽഫ് ചാർജിങ് ശേഷിയുള്ള ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് മോഡലിന് മികച്ച ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 19.28 കിലോമീറ്റർ മൈലേജാണ് പുതിയ വെൽഫെയറിന് ലഭിക്കുക.

ശക്തമായ ഹൈബ്രിഡ് മോഡലിന് 2.5 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ DOHC എഞ്ചിൻ ലഭിക്കും. ഇത് പരമാവധി 142 kW പവർ ഔട്ട്പുട്ടും 240 Nm പരമാവധി ടോർക്കും വാഗ്ദാനം ചെയ്യുന്നു. എഞ്ചിൻ ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നു, ഇത് കുറഞ്ഞ മലിനീകരണം ഉറപ്പാക്കും.

സീറ്റ് സ്‌പെയ്‌സിംഗ് വർധിപ്പിച്ച് കൂടുതൽ ഇടം നൽകുന്ന തരത്തിലാണ് ഇന്‍റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രൈവിങ് പൊസിഷനിൽ മാറ്റം വരുത്തി മുൻ നിരയിലെയും രണ്ടാം നിരയിലെയും സീറ്റുകൾ തമ്മിലുള്ള അകലം വർധിപ്പിച്ചിട്ടുണ്ട്.

ഉള്ളിൽ ഒരു സൂപ്പർ ലോങ് ഓവർഹെഡ് കൺസോൾ ഉണ്ട്. അത് സീലിംഗിന്റെ ഹൃദയഭാഗത്ത് ഉറപ്പിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം നിരവധി നിയന്ത്രണങ്ങൾ ഇവിടെ ലഭിക്കും. 15 ജെബിഎൽ സ്പീക്കറുകൾ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി എന്നിവയുള്ള 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുണ്ട്. എക്സിക്യൂട്ടീവ് ലോഞ്ച് വേരിയന്‍റിൽ 14 ഇഞ്ച് സ്ക്രീൻ പിന്നിലും നൽകിയിട്ടുണ്ട്.

സ്വതന്ത്രമായി പ്രവർത്തിപ്പിക്കാവുന്ന മൂൺറൂഫ് ഷേഡുകൾ ഉള്ള പുൾ-ഡൌൺ സൈഡ് സൺ ബ്ലൈന്റുകൾ ഈ മോഡലിന്റെ സവിശേഷതയാണ്. അധിക സൂര്യപ്രകാശം തടയാൻ ഇവ ഉപഭോക്താക്കളെ പ്രാപ്തരാക്കും. രണ്ടാം നിര സീറ്റുകളിൽ ഇപ്പോൾ മസാജ് ഫംഗ്‌ഷനും സജ്ജീകരിച്ചിരിക്കുന്നു. സൺസെറ്റ് ബ്രൗൺ, ന്യൂട്രൽ ബീജ്, ബ്ലാക്ക് എന്നിങ്ങനെ

മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കും.

Tags:    
News Summary - 2023 Toyota Vellfire luxury MPV with ADAS tech launched at ₹1.20 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.