മഹീന്ദ്ര ഥാർ
രാജ്യത്ത് E20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധനത്തിന്റെ ഉപയോഗത്തെച്ചൊല്ലി ആശങ്കകൾ നിലനിൽക്കെ, തങ്ങളുടെ പഴയ പെട്രോൾ വാഹനങ്ങളിലും E20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഔദ്യോഗികമായി വ്യക്തമാക്കി. പുതിയ വാഹനങ്ങൾ E20 ഇന്ധനത്തിന് അനുസൃതമായി കൂടുതൽ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുള്ളവയാണ്, അതുപോലുള്ള പഴയ വാഹനങ്ങൾക്ക് ഇന്ധനം ഉപയോഗിക്കുന്നതിലൂടെ മികച്ച പ്രകടനം ലഭിക്കുകയില്ലെന്നും കമ്പനി അറിയിച്ചു.
നിലവിൽ എല്ലാ മഹീന്ദ്ര പെട്രോൾ എൻജിനുകളും നിലവിലെ ഗ്യാസോലിൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ് അതിനാൽ E20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെന്നും മഹീന്ദ്ര കസ്റ്റമർ കെയർ വ്യക്തമാക്കി. 2025 ഏപ്രിൽ 1ന് ശേഷം നിർമിച്ച മഹീന്ദ്ര വാഹനങ്ങൾ E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ പ്രത്യേകം ക്രമീകരിച്ചവയാണ്. ഇവയിൽ കൂടുതൽ മികച്ച ആക്സിലറേഷനും ഇന്ധനക്ഷമതയും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
2025 ഏപ്രിൽ 1ന് മുൻപ് നിർമിച്ച വാഹനങ്ങളിലും E20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാം. എങ്കിലും, ഡ്രൈവിങ് സാഹചര്യങ്ങൾക്കും രീതികൾക്കും അനുസരിച്ച് ഇത്തരം വാഹനങ്ങളിൽ പ്രകടനത്തിലോ മൈലേജിലോ ചെറിയ മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ്ജസാന്ദ്രത അല്പം കുറവാണ്. അതിനാൽ, E20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) പോലുള്ള ഏജൻസികളും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് എൻജിന് കേടുപാടുകൾ വരുത്തുന്നില്ലെങ്കിലും, ഇന്ധനത്തിന്റെ പ്രത്യേകത കാരണം ലഭിക്കുന്ന മൈലേജിൽ കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.
രാജ്യവ്യാപകമായി E20 ഇന്ധനം നടപ്പിലാക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഉയർന്നുവന്ന ആശങ്കകൾക്ക് മറുപടിയായി, ടൊയോട്ട, മാരുതി സുസുക്കി, ഹീറോ മോട്ടോ കോർപ്പ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കളും രംഗത്തെത്തിയിരുന്നു. E20 ഇന്ധനം സുരക്ഷിതമാണെന്നും, എന്നാൽ ഇന്ധനക്ഷമതയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നും കമ്പനികൾ വ്യക്തമാക്കി. ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡലുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ E20 ഇന്ധനം മൂലമല്ല, മറിച്ച് മലിനമായ ഇന്ധനം കാരണമാണെന്നും കമ്പനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.