വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ്, പുതിയ തലമുറയിലെ 'വിഎഫ് 8' മോഡൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഡിസൈനും അപ്ഡേറ്റ് ചെയ്ത കാബിനും മെച്ചപ്പെട്ട സോഫ്റ്റ്‌വെയർ കേന്ദ്രീകൃത സാങ്കേതികവിദ്യയുമാണ് പുതിയ തലമുറയിലെ വിഎഫ് 8 മോഡലിന്റെ പ്രധാന പ്രത്യേകത. ആദ്യമായാണ് വിൻഫാസ്റ്റ് ഒരു മോഡലിന്റെ രണ്ടാം തലമുറയെ വീണ്ടും വിപണിയിൽ എത്തിക്കുന്നത്. മേയ് 27 മുതൽ ബുക്കിങ് ആരംഭിക്കുന്ന മോഡലിന്റെ ഡെലിവറികൾ 2026 ജൂലൈ മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
മുൻ തലമുറയെ അപേക്ഷിച്ച് കൂടുതൽ മിനുസമാർന്നതും ഷാർപ്പായതുമാണ് രണ്ടാം തലമുറയിലെ വിഎഫ് 8. മുൻവശത്തായി വലിയ തിളങ്ങുന്ന കറുത്ത ഫാസിയയോടൊപ്പം വി-ആകൃതിയിലുള്ള പരമ്പരാഗത ചിറക് (Wing) ഷേപ്പിൽ എൽ.ഇ.ഡി ഡേലൈറ്റ് റണ്ണിങ് ലാമ്പ്, ബമ്പറിൽ എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന വലിയ എയർ ചാനൽ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയ്ക്ക് പുറമെ പിൻവശത്തായി വി-ആകൃതിയിൽ കണക്ട് ചെയ്ത ടൈൽ ലാമ്പ് കൂടുതൽ ക്ലീനർ ലേഔട്ട് നൽകുന്നു. 4,701 എം.എം നീളവും 1,872 എം.എം വീതിയും 1,670 എം.എം ഉയരവും 2,840 എം.എം ഗ്രൗണ്ട് ക്ലിയറൻസിലുമാണ് വിഎഫ് 8 വിപണിയിൽ എത്തുന്നത്.
ഇന്റീരിയറും ഫീച്ചറും
മുൻ തലമുറയിൽ നിന്നും വ്യത്യസ്തമായാണ് പുതിയ വിഎഫ് 8 എത്തുന്നത്. ഡാഷ്ബോർഡിൽ 12.9 ഇഞ്ച് ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീനോടൊപ്പം ഡ്രൈവർക്കായി പ്രത്യേക ഡിജിറ്റൽ ഡിസ്‌പ്ലേയും വിൻഫാസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ടു സ്പോക്ക് സ്റ്റീയറിങ് വീൽ, സ്റ്റീയറിങ് കോളം ആയിട്ടുള്ള ഗിയർ സെലക്ടർ, എയർ പ്യൂരിഫിക്കേഷനോട് കൂടിയ ഡ്യൂവൽ സോൺ ക്ലൈമറ്റ് കണ്ട്രോൾ, മെമറി ഫങ്ഷനോട് കൂടിയ പവേർഡ് ഫ്രന്റ് സീറ്റ്, റിക്ലൈനിങ് റിയർ സീറ്റ്, വയർലെസ് കണക്‌ട് ടെക്, വോയിസ് അസിസ്റ്റന്റ് സപ്പോർട്ട്, എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ വിഎഫ് 8. കൂടാതെ സുരക്ഷയ്ക്കായി അഡാസ് ഫീച്ചർ, ബ്ലൈൻഡ് സ്പോട് മോണിറ്ററിങ്, ഹൈവേ അസിസ്റ്റ്, 360 ഡിഗ്രി കാമറ എന്നീ ഫീച്ചറുകളും ലഭിക്കുന്നു.
മുൻവശത്ത് സജ്ജീകരിച്ചിട്ടുള്ള മോട്ടോർ 228 എച്ച്.പി കരുത്തും 330 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 60.13 kWh ഉയർന്ന ബാറ്ററി പരമാവധി 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ 30 മിനുട്ട് മാത്രമേ വിഎഫ് 8 മോഡലിന് ആവശ്യമുള്ളൂ. കൂടാതെ ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് മോഡുകൾ കൂടുതൽ സുഖകരമായ ഡ്രൈവിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.