എറണാകുളം: വാഹനം അപകടകരമായി ഓടിച്ച് സ്റ്റണ്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരെ പൂട്ടാൻ എറണാകുളം എം.വി.ഡി സൈബർ വിങ് നടപടി ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നവർ പിഴ അടക്കുന്നതിനു പുറമെ ഒരു ദിവസം നിർബന്ധിത ക്ലാസും അറ്റൻഡ് ചെയ്യണം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യുവാക്കളെയാണ് എം.വി.ഡി ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിലേക്കായി അയച്ചത്.
സമൂഹമാധ്യമത്തിലെ ലൈക്കും ഷെയറും വ്യൂസും കൂട്ടാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കാൻ സൈബർ വിങ് ഡിജിറ്റൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. വാഹന നമ്പർ പ്ലേറ്റുകൾ പരിശോധിച്ച് ഉടമയെ കണ്ടെത്തിയ ശേഷം റീൽസ് ഷൂട്ട് ചെയ്ത സ്ഥലം, പശ്ചാത്തലം എന്നവയെല്ലാം കൃത്യമായി മനസ്സിലാക്കി നടപടി സ്വീകരിക്കനാണ് നീക്കം.
അനധികൃതമായി റിയർ-വ്യൂ മിറർ മാറ്റം, സൈലൻസർ മാറ്റം തുടങ്ങിയ ലംഘനങ്ങളും പിഴയോടെ ശിക്ഷിക്കപ്പെടും. നിയമലംഘനം നടത്തി പിടിയിലായവർക്കുള്ള ആദ്യ ക്ലാസ് ജൂൺ 26ന് നടക്കും. നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും 19-30 വയസ്സുള്ളവരാണെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 30 വയസ്സിന് മുകളിലുള്ളവർ പൊതുവേ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കുന്നുവെന്നും അധികൃതർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ പരിശോധന കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
കാർ, ബൈക്ക് എന്നീ വാഹനങ്ങൾക്ക് പുറമേ മറ്റു വാഹനങ്ങളിൽ ചിത്രീകരിക്കുന്ന റീലുകളും പരിശോധനക്ക് വിധേയമാക്കും. അതിൽ ഗതാഗത നിയമലംഘനങ്ങളുണ്ടെങ്കിൽ വാഹനത്തിനെതിരെയും വാഹനയുടമക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.