ഇന്ത്യൻ വാഹന വിപണിയിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. 2023 മെയിൽ കമ്പനി 20,410 യൂനിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അതായത് 2022 -ൽ ഇതേ കാലയളവിൽ കമ്പനി വിറ്റഴിച്ച 10,216 യൂണിറ്റുകളെ അപേക്ഷിച്ച് 110 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇതുവരെ ജാപ്പനീസ് വാഹന ഭീമന്മാർ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഇത്. മൊത്തം 19,379 യൂനിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയിൽ വിറ്റത്. കൂടാതെ ഏകദേശം 1,031 യൂനിറ്റ് അർബൻ-ക്രൂയിസർ ഹൈറൈഡർ എസ്‌യുവികൾ കയറ്റുമതിയും ചെയ്തു. 2023 ഏപ്രിലിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ടൊയോട്ടയ്ക്ക് 32 ശതമാനം വളർച്ചയുണ്ടായി.
2023 -ലെ ആദ്യ അഞ്ച് മാസങ്ങളിൽ കമ്പനി 42 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ കാലയളവിൽ ടൊയോട്ട 82,763 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 58,505 യൂനിറ്റുകളുടെ വിൽപ്പനയെ ഏകദേശം കാൽലക്ഷം യൂണിറ്റുകൾക്ക് മറികടന്നിട്ടുണ്ട്.
അർബൻ ക്രൂസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ് തുടങ്ങിയ ടൊയോട്ടയുടെ ഏറ്റവും പുതിയ ലോഞ്ചുകൾ തങ്ങളുടെ സെഗ്‌മെന്റുകളിൽ ശക്തമായ സെയിൽസ് മൊമെന്റം നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. ടൊയോട്ടയുടെ മുൻനിര ഓഫ്-റോഡ് ട്രക്കായ ഹൈലക്‌സിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും ശ്രദ്ധേയമാണ്. ഫോർച്യൂണർ, ഇന്നോവ, അർബൻ ക്രൂസർ, ഗ്ലാൻസ, ഹൈലക്‌സ്, ലെജൻഡർ, കാംറി, വെൽഫയർ എന്നിവയാണ് ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.