തീപിടിത്തം, ചിപ്പ് ക്ഷാമം; ഒല ഇ.വികളുടെ വിൽപ്പന ഇടിയുന്നു

വലിയ പരസ്യ കോലാഹലങ്ങളോടെ വിപണിയിലെത്തിയ ഇക്ട്രിക് സ്കൂട്ടറായ ഒലയുടെ വിൽപ്പന ഇടിയുന്നു. ജൂണിലെ കണക്കുപ്രകാരം ഇ.വി വിൽപ്പനയിൽ ഒല നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ഒലയുടെ 5,753 സ്‌കൂട്ടറുകളാണ് കഴിഞ്ഞമാസം രജിസ്റ്റര്‍ ചെയ്തത്. മെയിൽ ഇത് 8,681 ആയിരുന്നു. മെയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.


ഭവീഷ് അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന കമ്പനി ഏപ്രിലില്‍ ഒന്നാമതായിരുന്നു. മേയിലാണ് ഒകിനാവ കമ്പനി, ഒലയെ മറികടക്കുന്നത്. ജൂണിലും ഒക്കിനാവ 6,782 സ്‌കൂട്ടറുകൾ വിറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 33 ശതമാനത്തിന്റെ ഇടിവാണ് ഒലയുടെ രജിസ്‌ട്രേഷനില്‍ ഉണ്ടായത്. ആദ്യമുണ്ടായിരുന്ന വലിയ ബുക്കിങ്ങുകള്‍ ഒല കൊടുത്ത് തീര്‍ത്തെന്നും ഇപ്പോള്‍ പ്രകടമാവുന്നത് മോഡലുകളുടെ യാഥാര്‍ത്ഥ ഡിമാന്‍ഡ് ആണെന്നുമാണ് വിലയിരുത്തല്‍.


ചിപ്പ് ക്ഷാമം നിലനില്‍ക്കെ തന്നെ സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ ഇവി വിപണിയെ ബാധിച്ചിട്ടുണ്ട്. അതേ സമയം രാജ്യത്തെ ആകെ ഇലക്ട്രിക് സ്‌കൂട്ടര്‍ രജിസ്‌ട്രേഷന്‍് 32,680 നിന്ന് 32,807 ആയി ഉയര്‍ന്നു. ബജാജ് ഓട്ടോ, ടിവിഎസ് എന്നിവയുടെ ഇ-സ്‌കൂട്ടര്‍ വില്‍പ്പന കൂട്ടാതെയാണ് ഇത്. ആംപിയര്‍ (6,199), ഹീറോ ഇലക്ട്രിക് (6,049), ഏതര്‍ (3,651), റിവോള്‍ട്ട് (2,332) എന്നിവയുടെ വില്‍പ്പന ഉയര്‍ന്നതാണ് ആകെ രജിസ്‌ട്രേഷനില്‍ നേരിയ വര്‍ധനവിന് കാരണം.


ഒക്കിനാവ, ആംപിയര്‍, ഹീറോ ഇലക്ട്രിക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.ഹീറോ ഇലക്ട്രിക്കിന്റെ ഗണ്യമായ കുതിച്ചുചാട്ടമാണ് ഇ.വി ലോകത്തെ പ്രധാന സംഭവം. മെയിൽ കേവലം 2,739 ആയിരുന്ന വിൽപ്പന ജൂണിൽ 6,049 ആയി. ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഏഥർ എനർജിയുടെ വിലപ്പന മെയ് മാസത്തിൽ നിന്ന് 18 ശതമാനം ഉയർന്ന് 3,651 വാഹനങ്ങളിലെത്തി. റിവോൾട്ട് രജിസ്ട്രേഷനിൽ 2,332 വാഹനങ്ങളായി വലിയ വർധനവ് രേഖപ്പെടുത്തി. ഒകിനാവ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും മെയ് മാസത്തേക്കാൾ ജൂണിൽ അതിന്റെ രജിസ്ട്രേഷൻ 24 ശതമാനം കുറഞ്ഞു.

Tags:    
News Summary - Ola Electric slips to 4th place with 5,753 e-scooter registrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.