നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻ.പി.സി.ഐ) റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയവും (എം.ആർ.ടി.എച്ച്) പുറത്തുവിട്ട പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മാർഗ്ഗനിർദ്ദേശങ്ങളിലെ ഈ മാറ്റങ്ങൾ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും പിഴയടക്കമുള്ള ശിക്ഷകൾ ഒഴിവാക്കുന്നതും ലക്ഷ്യം വെച്ചാണെന്നും, ഈ ലക്ഷ്യം ആത്യന്തികമായി ടോൾ ഗേറ്റുകളിലെ ക്യൂ നിരക്ക് കുറക്കുമെന്നും എൻ.പി.സി.ഐയും എം.ആർ.ടി.എച്ചും അവകാശപ്പെടുന്നു. നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്നും ടോൾ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുക.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
വാഹങ്ങളിലെ ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ വാഹന ഉടമക്ക് ഇടപാട് നടത്താനാകില്ല. കെ.വൈ.സി പൂർത്തീകരിക്കാത്ത സാഹചര്യങ്ങളിലും ബാലൻസ് ഇല്ലാതിരുന്നാലും ഇടപാട് നടക്കില്ല. ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റർ നമ്പറും തമ്മിൽ വ്യത്യസ്തമായാലും ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
ടോൾ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് പോലും ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന നിമിഷം റീചാർജ് ചെയ്യാൻ സാധിക്കില്ല. കൂടാതെ സ്കാനിംഗ് സമയത്തിന് 10 മിനിറ്റ് മുമ്പാണെങ്കിലും ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ഇടപാട് റദ്ദാക്കപ്പെടും. പിന്നീട് ടോൾ ബൂത്ത് കടന്ന് 10 മിനിറ്റിന് ശേഷം റീചാർജ് ചെയ്താൽ ഈടാക്കിയ പിഴ ഒഴുവാക്കാവുന്നതാണ്.
നിങ്ങളുടെ ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. ടോൾ ബൂത്ത് വഴിയുള്ള യാത്രയാണെങ്കിൽ ഫാസ്ടാഗിൽ കൃത്യമായി ബാലൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തി യാത്ര ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.