ന്യൂഡൽഹി: തങ്ങളുടെ വാഹനങ്ങളുടെ വില വീണ്ടും വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മാരുതി സുസുക്കി. 2026 ജൂൺ മുതൽ കമ്പനിയുടെ പാസഞ്ചർ കാറുകൾക്ക് ഉപഭോക്താക്കൾ 30,000 രൂപ വരെ അധികം നൽകേണ്ടിവരുമെന്നാണ് വിവരം. വില വർധനവിന് കാരണമായി മാരുതി ചൂണ്ടിക്കാണിക്കുന്നത് ഉൽപ്പാദനച്ചെലവിലുണ്ടായ വർധനവും സാമ്പത്തിക സാഹചര്യങ്ങളുമാണ്. കുറച്ചുകാലമായി തങ്ങൾ ചെലവുകൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണെന്നും സാധ്യമാകുന്നിടത്തൊക്കെ ആഭ്യന്തര ചെലവുകൾ വെട്ടിക്കുറച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. എന്നാൽ പണപ്പെരുപ്പ സമ്മർദ്ദം ഒടുവിൽ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. ഇനി മുതൽ ഈ സാമ്പത്തിക ഭാരത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കളും ചുമക്കേണ്ടി വരും. ബജറ്റ് കാറുകൾ മുതൽ ഹൈ-എൻഡ് മോഡലുകൾ വരെ എല്ലാ കാറുകൾക്കും വില കൂടും.
നിങ്ങൾ തെരഞ്ഞെടുക്കുന്ന മോഡൽ ഏതാണെന്നതിനെ ആശ്രയിച്ചായിരിക്കും വില വർധനവ് നിലവിൽ വരിക. ബജറ്റ് മോഡലായ എസ്-പ്രസ്സോ മുതൽ ഉയർന്ന നിരയിലുള്ള ഇൻവിക്ടോ വരെയുള്ള മാരുതിയുടെ വാഹന നിരയ്ക്ക് 3.49 ലക്ഷം രൂപ മുതൽ 28.7 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. അതിനാൽ, ഈ അധികച്ചെലവ് എല്ലാവർക്കും ഒരേപോലെ ആയിരിക്കില്ല. ചില മോഡലുകൾക്ക് നേരിയ വില വർധനവ് ഉണ്ടാകുമ്പോൾ, മറ്റ് ചില മോഡലുകൾക്ക് വിചാരിച്ചതിലും കൂടുതൽ വില കൂടിയേക്കാം.
2025ൽ ജി.എസ്.ടി 2.0 നിലവിൽ വന്നതിന് തൊട്ടുപിന്നാലെ, മാരുതി തങ്ങളുടെ ചില എൻട്രി ലെവൽ മോഡലുകളുടെ വില കുറച്ചിരുന്നു. അന്ന് എസ്-പ്രസ്സോയ്ക്ക് 1.29 ലക്ഷം രൂപ വരെയും, ആൾട്ടോ കെ10-ന് 1.07 ലക്ഷം രൂപ വരെയും, വാഗൺആറിന് ഏകദേശം 80,000 രൂപ വരെയും വില കുറഞ്ഞിരുന്നു.
മാരുതി തങ്ങളുടെ ഉൽപ്പാദന ശേഷിയും വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹരിയാനയിലെ ഖാർഖോദയിലുള്ള തങ്ങളുടെ രണ്ടാമത്തെ പ്ലാന്റിൽ കമ്പനി അടുത്തിടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചിരുന്നു. ഇത് ഉൽപ്പാദന ക്ഷമത വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. പുതിയ യൂണിറ്റ് കൂടി വന്നതോടെ ഇന്ത്യയിൽ മാരുതിയുടെ ആകെ വാർഷിക ഉൽപ്പാദനം 26.5 ലക്ഷം വാഹനങ്ങളായി ഉയർന്നു.
മാർച്ച് പാദത്തിൽ കമ്പനി 52,449 കോടി രൂപ റവന്യൂ വരുമാനം ആണ് നേടിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 29 ശതമാനം വളർച്ചയണ് രേഖപ്പെടുത്തുന്നത്. അവരുടെ എബിറ്റ 44 ശതമാനം അതിവേഗ വളർച്ച കൈവരിച്ചു. എങ്കിലും കാര്യങ്ങളെല്ലാം കമ്പനിക്ക് അത്ര അനുകൂലമല്ല. മറ്റ് വരുമാനങ്ങളിലെ കുറവും ഉയർന്ന നികുതിയും കാരണം കമ്പനിയുടെ അറ്റാദായത്തിൽ 3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.