ന്യൂഡൽഹി: പുതിയ കാറുകൾ പുറത്തിറക്കാൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊരാളായ മാരുതി സുസുക്കി. ഒരുവർഷത്തിനുള്ളിൽ പുതിയ കാറുകൾ നിരത്തിലിറങ്ങും. ബ്രെസ ഫെയ്‌സ്‌ലിഫ്റ്റുകൾ, ബലേനോ ഫെയ്‌സ്‌ലിഫ്റ്റുകൾ, ഇലക്ട്രിക് എം.പി.വി, ഫ്രോങ്ക്സ് സീരീസ് ഹൈബ്രിഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നത്. ഡിസൈനിലും സാങ്കേതികവിദ്യയിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകൾ എത്തുക.
ഏഴു സീറ്റുള്ള ഇലക്ട്രിക് എം.പി.വിയാണ് ഇതിൽ ഏറ്റവും ആകർഷണം. വൈഎംസി എന്നാണ് ഇതിന്റെ കോഡ് നാമം. ബ്രെസ്സ, ബലേനോ ഫെയ്‌സ്‌ലിഫ്റ്റുകളെ അപേക്ഷിച്ച് ഇതിന്റെ ഡിസൈൻ വളരെ വ്യത്യസ്തമാണ്. കൂടാതെ ഈ വർഷം തന്നെ ഫ്രോങ്ക്സ് സീരീസ് ഹൈബ്രിഡ് അരങ്ങേറ്റം കുറിക്കുകയും ചെയ്യും.
അതേസമയം, ജൂൺ മുതൽ വാഹനങ്ങളുടെ വില 30,000 രൂപ വരെ വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. പണപെരുപ്പ സമ്മർദ്ദവും വർധിച്ചുവരുന്ന ഉൽപ്പാദന ചെലവുമാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതിന് കാരണം. വാഹനങ്ങൾക്ക് 30,000 വരെയാണ് വില വർധിക്കുകയെന്ന് കമ്പനി സമർപ്പിച്ച റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കുന്നു. മോഡലുകൾക്കും വേരിയന്റിനും അനുസരിച്ച് വില വർധനയിൽ മാറ്റങ്ങളുണ്ടാകും. ഇൻപുട്ട് ചെലവുകളിലെ വർധനവാണ് തീരുമാനത്തിന് പിന്നിലെന്ന് മാരുതി സുസുക്കി ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ചെലവ് കുറക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചുവെങ്കിലും ഉപഭോക്താക്കളിലേക്ക് ചെലവിന്റെ ഒരുഭാഗം കൈമാറാതെ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.
മാരുതി സുസുക്കി ഇന്ത്യ നിലവിൽ എൻട്രി ലെവൽ എസ്-പ്രസ്സോ മുതൽ പ്രീമിയം യൂട്ടിലിറ്റി വെഹിക്കിൾ ഇൻവിക്ടോ വരെയാണ് പുറത്തിറക്കുന്നത്. 3.49 ലക്ഷം രൂപ മുതൽ 28.7 ലക്ഷം രൂപവരെ എക്സ്ഷോറൂം വിലയുള്ള വാഹനങ്ങളാണ് ഇവ.
ഈ വർഷം ജനുവരിയിൽ ഉൽപ്പാദന പരിമിതികളെ തുടർന്ന് മാരുതി സുസുക്കിക്ക് വാഹനം വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 2026 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കമ്പനി ഏകദേശം 1.9 ലക്ഷം ഓർഡറുകളാണ് തീർപ്പാക്കാതെ വച്ചിരുന്നത്. ഇതിൽ ഏകദേശം 1.3 ലക്ഷം ഓർഡറുകൾ 18 ശതമാനം ജി.എസ്.ടിക്ക് കീഴിൽ വരുന്ന ചെറുകാർ വിഭാഗത്തിൽ നിന്നുള്ളവയായിരുന്നു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ജി.എസ്.ടി 2.0 നിലവിൽ വന്നതിന് ശേഷം വാഹനങ്ങളുടെ വില കമ്പനികൾ കുറച്ചിരുന്നു. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയതിനെ തുടർന്ന് കാർ വിപണി സജീവമായിരുന്നു. എന്നാൽ, പുതിയ വിലവർധനവ് കാർ വിപണിയെ തളർത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.