2021ൽ തിരിച്ചുവിളിച്ചത് 376,536 വാഹനങ്ങൾ; കൂടുതൽ ഇൗ നിർമാതാവിെൻറ

ഇന്ത്യൻ വാഹന വ്യവസായത്തിൽ ഈ വർഷം തിരിച്ചുവിളിച്ചത് 376,536 വാഹനങ്ങൾ. 2019 നെക്കാൾ ഇരട്ടിയിലധികം വാഹനങ്ങളാണ് ഇത്തവണ തിരിച്ചുവിളിച്ചത്. ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൊയോട്ട കിർലോസ്‌കർ മോട്ടോർ തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളുടെ വാഹനങ്ങൾ ഇതിനകം തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ധന പമ്പുകൾ, എയർബാഗുകൾ, ഗുണനിലവാര പരിശോധനകൾ, കച്ചവടക്കാരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ ഫിറ്റ്മെൻറ്, ബ്രേക്ക് പ്രശ്നങ്ങൾ എന്നിവയാണ് തിരിച്ചുവിളിക്കലിന് കാരണമായത്.

ഈ വർഷം ആഗസ്റ്റ് 11 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.രാജ്യത്തെ വാഹന, എഞ്ചിൻ നിർമ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) ആണ് കണക്കുകൾ പുറത്തുവിട്ടത്.


ഹോണ്ടയാണ് ഇൗ വർഷം ഏറ്റവും കൂടുതൽ വാഹനങ്ങൾ തിരിച്ചുവിളിച്ചത്. 77,954 വാഹനങ്ങൾ ഹോണ്ട തിരിച്ചുവിളിച്ചു. അമേസ്, സിറ്റി, ജാസ് തുടങ്ങിയവ തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളിൽ ഉൾപ്പെടുന്നു. എഞ്ചിൻ കമ്പാർട്ട്‌മെൻറിലെ ദ്രാവക പൈപ്പ്ലൈനിലുണ്ടായ തകരാർ കാരണം 29,878 യൂനിറ്റ് ബൊലേറോ മഹീന്ദ്ര തിരിച്ചുവിളിച്ചു. ജൂലൈയിൽ, സ്കോർപിയോ എം ഹോക്കിെൻറ 531 യൂനിറ്റുകൾ എഞ്ചിൻ തകരാർ കാരണവും ഫെബ്രുവരിയിൽ 2,649 യൂണിറ്റുകളും തിരിച്ചുവിളിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുകി ഇന്ത്യക്ക് ഈ വർഷം ഒരു തിരിച്ചുവിളിയും ഇല്ല. 2020 നവംബറിൽ ഈക്കോയുടെ 40,453 യൂനിറ്റുകൾ മാരുതി തിരിച്ചുവിളിച്ചിരുന്നു.മാർച്ചിൽ, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ 530 യൂനിറ്റ് കോന ഇലക്ട്രിക് വാഹനം തിരിച്ചുവിളിച്ചു. ടൊയോട്ട കിർലോസ്കർ മോട്ടോർ 9,498 യൂനിറ്റ് കോംപാക്റ്റ് എസ്‌യുവി അർബൻ ക്രൂസർ തിരിച്ചുവിളിച്ചിരുന്നു.


കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിെൻറ പുതിയ തിരിച്ചുവിളിക്കൽ നയപ്രകാരം വാഹന നിർമാതാവ് വിവിധ ഗുണനിലവാര മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. 600,000ലധികം ഇരുചക്രവാഹനങ്ങളും 100,000 നാല് ചക്ര വാഹനങ്ങളും 300,000 മുച്ചക്ര വാഹനങ്ങളും നിർബന്ധമായും തിരിച്ചുവിളിക്കുന്ന സാഹചര്യത്തിൽ ഒരു വാഹന നിർമ്മാതാവ് നൽകേണ്ട പരമാവധി പിഴ ഒരു കോടി രൂപയാണ്. പുതിയ പോളിസി അനുസരിച്ച്, ഉത്പാദനം അല്ലെങ്കിൽ ഇറക്കുമതി തീയതി മുതൽ ഏഴ് വർഷത്തിൽ താഴെയുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.