representative image
ഡൽഹിലെ റിയൽ എസ്റ്റേറ്റ് ഭീമൻമാരായ ഐ.ആർ.ഇ.ഒ , എം.ത്രി.എം എന്നിവയിൽ നിന്ന് ഫെരാരി , ലംബോർഗിനി, റോൾസ് റോയ്സ്, മെഴ്‌സിഡസ് ബെൻസ്, ബെന്റ്‌ലി , ലാൻഡ് റോവർ തുടങ്ങി 60 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തതായി റിപ്പോർട്ട് . കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഇ.ഡി തെരച്ചിൽ നടത്തിയത്.
ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഏഴ് സ്ഥലങ്ങളിലായിരുന്നു ഇ.ഡിയുടെ പരിശോധന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) വകുപ്പുകൾ പ്രകാരമാണ് തെരച്ചിലുകൾ നടത്തിയതെന്ന് ഇ.ഡി പറയുന്നു.
ഫെരാരി, ലംബോർഗിനി, ലാൻഡ് റോവർ, റോൾസ് റോയ്‌സ്, ബെന്റ്‌ലി, മെഴ്‌സിഡസ് മേബാക്ക് തുടങ്ങിയ ബ്രാൻഡുകളുടെ 17 ഹൈ എൻഡ് ആഡംബര വാഹനങ്ങളാണ് കേസിൽ പിടിച്ചെടുത്തത്. കൂടാതെ, 5.75 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 15 ലക്ഷം രൂപയും ഇ.ഡി കണ്ടെടുത്തു.
ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും പണം തട്ടിയെടുക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്തു എന്ന കണ്ടെത്തലിൽ ഐ.ആർ.ഇ.ഒ ഗ്രൂപ്പിനെതിരെ ഒന്നിലധികം എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തി. കൂടാതെ, എം.ത്രി.എം ഗ്രൂപ്പ് നൂറുകണക്കിന് കോടിയോളം രൂപ തട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞൂവെന്നാണ് ഇ.ഡി അറിയിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നവർ സംശയം ഒഴിവാക്കാൻ സാധാരണയായി സ്മർഫിംഗ് എന്ന തന്ത്രമാണ് ഉപയോഗിക്കുന്നത്. വലിയ തുകകൾ, ചെറിയതും ശ്രദ്ധിക്കപ്പെടാത്തതുമായ തുകകളായി വിഭജിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആഡംബര കാർ വാങ്ങലുകൾ സ്മർഫിങ്ങ് സ്കീമുകളുടെ ഭാഗമായി വ്യാപകമായി ഉപയോഗപ്പെടുത്തുണ്ട്.
കൈയ്യിലുള്ല വലിയ തുകയുടെ ചെറിയൊരു ഭാഗം ഉപയോഗിച്ച് ഒന്നിലധികം ആഢംബര വാഹനങ്ങൾ ഇക്കൂട്ടർ വാങ്ങുന്നു. പണത്തിന്‍റെ യഥാർഥ ഉറവിടം കണ്ടെത്താൻ അധികാരികളെ ഇത് ബുദ്ധിമുട്ടിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.