ടാറ്റ സിയേറ
ടാറ്റ മോട്ടോഴ്സിന്റെ ലെജൻഡറി എസ്.യു.വിയായിരുന്ന സിയേറയുടെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയിൽ എത്തുന്നതിന് മുമ്പുതന്നെ ബുക്കിങ്ങുകൾ ആരംഭിച്ച് ഡീലർഷിപ്പുകൾ. പുത്തൻ ലുക്കിൽ വിപണി കീഴടക്കാൻ എത്തുന്ന മോഡൽ നവംബർ 25നാണ് ഔദ്യോഗികമായി കമ്പനി പുറത്തിറക്കുന്നത്. രാജ്യത്ത് വിൽപ്പന നടത്തുന്ന മുൻനിര വാഹനങ്ങളായ കിയ സെൽത്തോസ്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോൾക്‌സ്‌വാഗൻ ടൈഗൺ എന്നീ മോഡലുകളോടെ നേരിട്ടാകും ടാറ്റ സിയേറ മത്സരിക്കുന്നത്. വാഹനം വിപണിയിൽ അവതരിപ്പിച്ച്, ആദ്യ ബാച്ച് വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് സമ്മാനിക്കും.
ആദ്യം വിപണിയിൽ എത്തുന്ന മോഡലുകൾ ഐ.സി.ഇ (internal combustion engine) പവർട്രെയിനുകൾ മാത്രമേ ലഭിക്കുകയുള്ളു. ഏറ്റവും താഴ്ന്ന പെട്രോൾ വകഭേദത്തിൽ 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിനും ഉയർന്ന പെട്രോൾ വകഭേദത്തിൽ 1.5 ലിറ്റർ ടി.ജി.ഡി.ഐ (ടർബോചാർജ്ഡ് ഗ്യാസോലൈൻ ഡയറക്റ്റ് ഇൻജക്ഷൻ) മോട്ടോറും പ്രതീക്ഷിക്കുന്നുണ്ട്. 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിനെ കുറിച്ച് സൂചന നൽകിയിട്ടുണ്ടെങ്കിലും എൻജിനുകളുടെ ഒറിജിനൽ പവറും ടോർക്കും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ടർബോ എൻജിനിൽ പരമാവധി 170 പി.എസും 280 എൻ.എം ടോർക്കും പ്രതീക്ഷിക്കാം. ഡീസൽ വകഭേദത്തിന് 1.5 ലിറ്റർ ടർബോ എൻജിനാണ് പ്രതീക്ഷിക്കുന്നത്. ഇതേ എൻജിൻ നെക്‌സോണിൽ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്. ട്രാൻസ്മിഷനിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡി.സി.ടി (ഡ്യൂവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിക് എന്നിവയും പ്രതീക്ഷിക്കാം.
പുത്തൻ ലുക്കിൽ വിപണിയിൽ എത്തുന്ന ടാറ്റ സിയേറ ട്രിപ്പിൾ സ്ക്രീൻ ടെക്നോളജിയിലാണ് എത്തുന്നത്. ഇതിൽ ഓരോ സ്ക്രീനും 12.3-ഇഞ്ച് വലുപ്പമുണ്ട്. കൂടാതെ ഫോർ-സ്പോക് സ്റ്റീയറിങ് വീൽ, പനോരാമിക് സൺറൂഫ്, ഡ്യൂവൽ സോൺ ഓട്ടോ എസി, പ്രീമിയം ജെ.ബി.എൽ സൗണ്ട് സിസ്റ്റം, വയർലെസ്സ് ഫോൺ ചാർജർ, പവേർഡ് ആൻഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഒന്നിൽ കൂടുതൽ ആംബിയന്റ് ലൈറ്റുകൾ, ലെവൽ 2 ADAS, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ടെക്നോളജിയും ടാറ്റ സിയേറയിൽ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.