മാരുതി സുസുകി വിക്ടോറിസ്
ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകി 2025 ജപ്പാൻ മൊബിലിറ്റി പ്രദർശന മേളയിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുന്നതായുള്ള റിപോർട്ടുകൾ പുറത്ത്. മാരുതി ഈയടുത്ത് വിപണിയിൽ എത്തിച്ച വിക്ടോറിസിന് ഇലക്ട്രിക്, ഡീസൽ വകഭേദങ്ങൾക്ക് പുറമെ ബയോ ഗ്യാസ് പവർട്രെയിനിലും വാഹനം അവതരിപ്പിക്കാൻ മാരുതി ഒരുങ്ങുന്നതായി ഓട്ടോമൊബൈൽ വെബ്സൈറ്റായ 'റഷ്‌ലൈൻ' റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിക്ടോറിസ് എസ്.യു.വി മൂന്ന് പവർട്രെയിനിലാണ് രാജ്യത്ത് അവതരിപ്പിച്ചത്. 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ സ്ട്രോങ്ങ്-ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ സി.എൻ.ജി എന്നിവയാണവ. ഇത് കൂടാതെ ഇലക്ട്രിക് വകഭദത്തിലും ഡീസൽ എൻജിനിലും വിക്ടോറിസ് പുറത്തിറക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ ലഭിക്കുന്ന സി.എൻ.ജി വകഭേദത്തിന്റെ അതേ മോഡലിൽ തന്നെയാകും കംപ്രസ്സഡ് ബയോ ഗ്യാസ് (സി.ബി.ജി) പവർട്രെയിനും ഉപയോഗിക്കുന്നത്. ടാറ്റ, ഹ്യുണ്ടായ് വാഹനങ്ങളിലെ സി.എൻ.ജി ഡ്യൂവൽ സിലിണ്ടർ സാങ്കേതികവിദ്യയിൽ അണ്ടർ-ബോഡിയിൽ തന്നെയാകും ടാങ്കിന്റെ സജ്ജീകരണം.
1.5 ലിറ്റർ 4-സിലിണ്ടർ കെ15 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ അതേപടി നിലനിർത്തി ബയോ ഗ്യാസിന്റെ കൃത്യമായ ജ്വലനം ഉറപ്പാക്കാൻ ചില മെക്കാനിക്കൽ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയാകും ഈ വകഭേദം വിപണിയിൽ എത്തിക്കാൻ സാധ്യത. സി.എൻ.ജിയും സി.ബി.ജിയും ഒരുപരിധിവരെ പരസ്പരം ബന്ധമുള്ളതാണ്.
സി.എൻ.ജി സ്വാഭാവികമായി ഉണ്ടാകുന്ന പുനരുപയോഗിക്കാനാവാത്ത ഫോസിൽ ഇന്ധനമാണ്. ഇത് വലിയ അളവിൽ കാണപ്പെടുന്നു. എന്നിരുന്നാലും സൗരോർജ്ജം പോലെ ഇത് അനന്തമായ ഊർജ്ജ സ്രോതസ്സല്ല. എന്നാൽ സി.എൻ.ജിക്ക് വിപരീതമായി ജൈവവസ്തുക്കളുടെ ജീർണ്ണതയ്ക്കിടെ രൂപം കൊള്ളുന്ന മീഥെയ്ൻ വാതകമാണ് സി.ബി.ജി.
സി.എൻ.ജി പുനരുപയോഗിക്കാൻ സാധിക്കാത്ത ഇന്ധനമായതിനാൽ തന്നെ ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്താണ് ആ പ്രക്രിയയിലേക്കെത്തുന്നത്. എന്നാൽ സി.ബി.ജി കുറഞ്ഞ കാലം കൊണ്ട് നിർമിക്കാൻ സാധിക്കുന്നവയാണ്. ബയോഗ്യാസ് ഉൽപ്പാദനം വൻതോതിൽ നടപ്പിലാക്കുന്നതിലൂടെ ജൈവാവശിഷ്ട്ടങ്ങളുടെ തോത് സ്വാഭാവികമായി കുറയും. ഇത് കാർഷിക മേഖലക്ക് വളരെ പ്രയോജനകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.