representative image

ബജാജ് - ട്രയംഫ് സ്‌ക്രാംബ്ലര്‍ ജൂലൈ 5ന് അവതരിപ്പിക്കും; പ്രധാന എതിരാളികൾ റോയൽ എൻഫീൽഡും ഹാർലിയും

ഐക്കണിക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫും ബജാജ് ഓട്ടോയും കൈകോർത്ത് എത്തുന്ന ആദ്യ മോഡൽ ജൂലൈ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കും. പുണെയിലെ ബജാജ് പ്ലാന്റിലായിരിക്കും വാഹനം പുറത്തിറക്കുക. രണ്ടു കമ്പനികളും സംയുക്തമായി പുറത്തിറക്കുന്ന 400 സിസി വാഹനമാണ് ഇത്. റോയൽ എൻഫീൽഡ് ബൈക്കുകളോടായിരിക്കും പുതിയ മോഡലും മത്സരിക്കുക. ട്രയംഫ് എന്ന ബാഡ്ജിങ്ങിൽ തന്നെയാവും ബൈക്കുകൾ പുറത്തിറങ്ങുക. എന്നാണ് വിവരം.

ട്രയംഫിന്റെ സ്ക്രാംബ്ലർ 900 നോട് സാമ്യമുള്ള രൂപമായിരിക്കും പുതിയ ബൈക്കിന്. ട്രയംഫിന്‍റെ മോഡലുകൾ ഇന്ത്യയിൽ ബജാജ് നിർമിച്ച് വിപണിയിലെത്തിക്കുകയും രാജ്യത്തിന് പുറത്തേക്ക് ഇവ കയറ്റുമതി ചെയ്യുകയും ചെയ്യും. വൈഡ് ഹാന്‍ഡ്ല്‍ബാര്‍, ചെറിയ ഇന്ധന ടാങ്ക്, ഉയര്‍ന്നിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, വലിയ വീലുകള്‍, ഡ്യുവല്‍ എബിഎസ് സുരക്ഷ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

ഹാര്‍ലി-ഹീറോ കൂട്ടുകെട്ടില്‍ കരുത്ത് കുറഞ്ഞ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു. ഹീറോ ഹാര്‍ലി കൂട്ടുകെട്ടിലെ വാഹനം അവതരിപ്പിച്ച് 2 ദിവസത്തിനുള്ളില്‍ ഈ വാഹനവും പുറത്തെത്തും. 2017-ൽ ആയിരുന്നു ബജാജ് - ട്രയംഫ് കമ്പനികൾ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചത്.

വരും നാളുകളിൽ 200 മുതൽ 700 സി.സി വരെയുള്ള മോട്ടോർസൈക്കിളുകൾ ബജാജ്-ട്രയംഫ് പങ്കാളിത്തത്തിൽ പുറത്തിറങ്ങും. നേരത്തെ കെ.ടി.എമ്മിനായി ബൈക്കുകൾ നിർമിച്ച് ഇന്ത്യൻ കമ്പനിയായ ബജാജിന് പാരമ്പര്യമുണ്ട്. പ്രീമിയം ബ്രാൻഡിങ്ങും മികച്ച പെർഫോമെന്‍സും ഉണ്ടായിരുന്നിട്ടും ഉയർന്ന വിലയാണ് സാധാരണക്കാരനെ ട്രയംഫ് ബൈക്കുകളിൽ നിന്ന് അകറ്റി നിർത്തിയത്.

എന്നാൽ, ബജാജുമായി കൈകോർക്കുന്നതോടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാവും. പങ്കാളിത്തത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ട്രയംഫ് ഡീലർഷിപ്പുകൾ ബജാജ് ഓട്ടോ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 120 നഗരങ്ങളിൽ ട്രയംഫ് ഡീലർഷിപ്പുകൾ ആരംഭിക്കാനുള്ള പദ്ധതിയും ഉണ്ട്. അതേസമയം, കെ.ടി.എം ഡീലർഷിപ്പുകൾ സ്വതന്ത്രമായി തുടരും. റോയൽ എൻഫീൽഡ്, യെസ്ഡി, ജാവ, ഹോണ്ട എന്നിവക്ക് ശക്തനായ എതിരാളിയായിട്ടാവും ബജാജ്, ട്രയംഫ് കൂട്ടുകെട്ട് എത്തുക.

Tags:    
News Summary - Bajaj Triumph Scrambler 400: What we know so far?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.