ഇന്ധന ട്യൂബ് തുരന്ന് വണ്ടുകൾ; വാഹനങ്ങൾക്ക് ഭീഷണി

തിരുവനന്തപുരം: ഇന്ധന ടാങ്കിൽനിന്ന് എൻജിനിലേക്കുള്ള റബർ ട്യൂബുകൾ തുരന്ന് സുഷിരങ്ങളുണ്ടാക്കുന്ന വണ്ടുകൾ വാഹനങ്ങൾക്ക് ഭീഷണിയെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. പെട്രോൾ വാഹനങ്ങളാണ് വണ്ടുകളുടെ ആക്രമണത്തിന് ഇരയാകുന്നതും ഇന്ധനം പുറത്തേക്ക് ചീറ്റുന്നതിനിടയാക്കുന്നതും. മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ സർവേയിൽ ഇത്തരം 140 കേസ് കണ്ടെത്തി.

പൈപ്പുകളുടെ ഗുണമേന്മ കുറഞ്ഞതാണ് പ്രശ്‌നമെന്നായിരുന്നു പ്രാഥമിക നിഗനം. കൂടുതല്‍ വാഹനങ്ങളില്‍ സമാന പ്രശ്‌നം കണ്ടതോടെ സൂക്ഷ്മ പരിശോധനയിലാണ് ഇത്തരം വണ്ടുകളെ പൈപ്പുകള്‍ക്ക് സമീപം കണ്ടത്. പെട്രോള്‍ പൈപ്പുകളിലുണ്ടാകുന്ന ഇത്തരം ഇന്ധനചോര്‍ച്ച വാഹനത്തിന് തീപിടിക്കാൻ കാരണമാകും. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിലേക്കാവും എത്തിക്കുക.

അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽപെട്ട കാംഫർഷോട്ട് എന്ന ചെറുജീവിയാണ് റബർ ട്യൂബിൽ സുഷിരമുണ്ടാക്കുന്നത്. പെട്രോളില്‍ അടങ്ങിയ എഥനോളാണ് വണ്ടുകളെ ആകര്‍ഷിക്കുന്നത്. 

 കാർ തീപിടിച്ച് പൊട്ടിത്തെറിച്ച സംഭവത്തിൽ അസ്വഭാവികത

മാവേലിക്കര: കണ്ടിയൂരിൽ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ കാറിന് സാങ്കേതിക തകരാറുകൾ ഇല്ലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം ഐ കെയർ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി വീട്ടിൽ വാടകക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ -35) മരിച്ച സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോധന നടത്തിയത്.

അതേസമയം, കാർ കത്താനുണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ അന്വേഷണം നടന്നുവരുകയാണ്. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഫ്യൂസ് തകരാറിലായേനെ. എന്നാൽ, ഫ്യൂസുകൾക്കൊന്നും പ്രശ്‌നമില്ല. ബാറ്ററിക്കും തകരാറുകൾ ഇല്ല. കൂടാതെ വാഹനത്തിന്റെ എൻജിൻ റൂമിൽനിന്നുമല്ല തീ ഉണ്ടായത്. ഈ ഭാഗങ്ങൾ ഒന്നും കത്തിനശിച്ചില്ല. വാഹനത്തിനകത്തുനിന്നാണ് തീയുയർന്നത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു.

പൊലീസ് നടത്തിയ ഇൻക്വസ്റ്റിനിടയിലും സയന്റിഫിക് ഓഫിസറുടെ പരിശോധനയിലും കാറിൽനിന്ന് സിഗററ്റ് ലൈറ്ററും ഇൻഹലേറ്ററും കണ്ടെത്തി. കാറിന്റെ ഉൾഭാഗത്ത് പെട്രോളിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നതായും പറയുന്നു. ശാസ്ത്രീയ പരിശോധന സംഘത്തിന്റെ റിപ്പോര്‍ട്ടുകൂടി ലഭിച്ചാലേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Attracted by the ethanol content in petrol, beetles attack fuel lines of vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.